നാദാപുരം
ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ (35) ആണ് കാണാതായത്.
ഒന്നരമാസമായി റിജേഷിനെപ്പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷാണ് പൊലീസിൽ പരാതി നൽകിയത്. മൂന്നു വർഷം മുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. അവസാനം ജൂൺ പത്തിനാണ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളംവഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കണ്ണൂർ ജില്ലയിലെ ചിലർ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളിൽ എത്തിയതായി നാട്ടുകാർ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ അജീഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..