16 April Tuesday
കൂടത്തായി കൂട്ടക്കൊല

നാല്‌ മൃതദേഹങ്ങളിൽ സയനൈഡ്‌ അംശമില്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോഴിക്കോട്
കൂടത്തായി കൂട്ടക്കൊലക്കേസിലെ നാല് മൃതദേഹാവശിഷ്ടങ്ങളുടെ ഫോറൻസിക്‌ പരിശോധനയിൽ സയനൈഡ് അംശമില്ലെന്ന് കണ്ടെത്തൽ. പരിശോധനാ ഫലം പ്രോസിക്യൂഷന് അനുകൂലമല്ലാത്തതിനാൽ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.  കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽ പെട്ട റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം മാർച്ച് ആറുമുതൽ  മെയ്18 വരെ വിവിധ ദിവസങ്ങളിലായി നടത്താൻ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ്ആർ ശ്യാംലാൽ തീരുമാനിച്ച സാചര്യത്തിലാണ്‌ വിശദ പരിശോധനാ  റിപ്പോർട്ട്‌ പുറത്തുവന്നത്‌. നേരത്തെ നടത്തിയ പരിശോധനയിൽ നാല് കേസുകളിൽ സയനൈഡ് അംശം കണ്ടെത്താത്തതിനാൽ വീണ്ടും  വിശദ പരിശോധനക്കയക്കുകയായിരുന്നു. 
ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ടാണ് ശനിയാഴ്ച പ്രോസിക്യൂഷന് ലഭിച്ചത്. ഒന്നാം പ്രതിയായ ജോളിയുടെ ആദ്യ ഭർത്താവിന്റെ അമ്മ അന്നമ്മ തോമസ്, അച്ഛൻ ടോം തോമസ്, ബന്ധു മഞ്ചാടിയിൽ മാത്യു, രണ്ടാം ഭർത്താവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടമാണ് പരിശോധനക്കയച്ചത്. 
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.   
2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019-ലാണ്  മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നുപേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ  വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട്‌ ജോളി ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. ഈ അപേക്ഷയും കേസിൽ കുറ്റവിമുക്തയാക്കണമന്ന ഹർജിയും പ്രത്യേക കോടതി തള്ളിയതിനെതിരെ നൽകിയ അപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top