കോഴിക്കോട് > ‘‘ഇത് സഖാവ് ജിഫ്രി തങ്ങളാണ്, ഇനി കാന്തപുരത്തിനൊപ്പമാണ് താങ്കളുടെ സ്ഥാനം. ലീഗുകാരുടെ മനസ്സിൽ ഇനി ജിഫ്രി മുത്തുക്കോയ തങ്ങളില്ല...’’ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കുറിപ്പുകളിലൊന്നാണിത്. അരിവാൾ തങ്ങളെന്നും ഒറ്റുകാരനെന്നുമെല്ലാം തങ്ങളെ അപമാനിക്കുകയാണ് ലീഗിന്റെ സൈബർ പോരാളികൾ.
പള്ളിസമരത്തെ സമസ്‌ത തള്ളിപ്പറഞ്ഞതിനെ തുടർന്നാണ് വേട്ടയാടൽ. ‘പിണറായിയുടെ അടുത്ത് പോയ്‌ക്കോളൂ, ഇനി പതിരും ചൊല്ലി പാണക്കാട്ടേക്ക് വരണ്ട’ എന്ന ഭീഷണിവരെയുണ്ടിതിൽ. ‘ലീഗിനെ ഭരിക്കാൻ ഒരു തങ്ങളും സമസ്‌തയും വളർന്നിട്ടില്ല, ജിഫ്രിയല്ല പാണക്കാട് തങ്ങളാണ് ലീഗിന്റെ തങ്ങൾ’ എന്ന മുന്നറിയിപ്പുമുണ്ട്. സമസ്‌ത (കമ്യൂണിസ്‌റ്റ് വിഭാഗം) പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ച് ജിഫ്രി തങ്ങളെ ചെങ്കൊടി പിടിപ്പിച്ചുള്ള ചിത്രങ്ങളും പ്രചരിപ്പിക്കുന്നു. ഇത് സമസ്‌തയല്ല സമവായ സുന്നികളാണ് എന്ന പരിഹാസവുമുണ്ട്.
പിണറായിയും കമ്യൂണിസ്‌റ്റുകാരുമല്ല എല്ലാ കാലവും ഭരിക്കുകയെന്ന ഭീഷണിയുമുണ്ട്.
വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ പള്ളികൾ സമര വേദിയാക്കാനുള്ള ലീഗ് ആഹ്വാനം തള്ളിയ സമസ്‌തയെ വിമർശിച്ച് കഴിഞ്ഞ ദിവസം ലീഗ് സ്വന്തം സമരം പ്രഖ്യാപിച്ചതോടെയാണ് പ്രവർത്തകർ ജിഫ്രി തങ്ങൾക്കും സമസ്‌തക്കുമെതിരെ കൂട്ടത്തോടെ രംഗത്തിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..