കോഴിക്കോട്
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 12 ക്യാമ്പുകൾ തുറന്നു. 176 കുടുംബങ്ങളിലെ 560 പേരാണ് ക്യാമ്പുകളിലുള്ളത്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് വടകര താലൂക്കിൽ 7 ക്യാമ്പുകൾ തുറന്നു. 118 കുടുംബങ്ങളിലെ 355 അംഗങ്ങളാണ് ഇവിടെയുള്ളത്. വിലങ്ങാട് വില്ലേജിലെ മൂന്ന് ക്യാമ്പുകളിലായി 98 കുടുംബങ്ങളിലെ 284 പേർ താമസിക്കുന്നുണ്ട്. കാവിലുംപാറ ക്യാമ്പിൽ 8 കുടുംബങ്ങളിൽനിന്നുള്ള 23 പേരും ചെക്യാട് ക്യാമ്പിൽ 6 കുടുംബങ്ങളിൽനിന്നുള്ള 21 പേരുമുണ്ട്. തിനൂർ വില്ലേജിൽ ആരംഭിച്ച രണ്ട് ക്യാമ്പുകളിൽ ആറ് കുടുംബങ്ങളിൽ നിന്നുള്ള 27 അംഗങ്ങളുണ്ട്. ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും സൗകര്യമൊരുക്കി.
താമരശേരിയിൽ കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയിൽ കോളനിയിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 27 പേരെയാണ് വെണ്ടേക്കുംപൊയിൽ സാംസ്കാരിക നിലയത്തിലേക്ക് മാറ്റിയത്.
മഴ മുൻകരുതലിന്റെ ഭാഗമായി കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലായി നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കരിയാത്തുംപാറയിലെ സെന്റ് ജോസഫ് എൽപി സ്കൂളിലും കക്കയത്തെ കെഎച്ച്ഇപി ജിഎൽപി സ്കൂളിലുമായി 32 കുടുംബങ്ങളെയും മാറ്റി. ചക്കിട്ടപാറയിലെ നരേന്ദ്രദേവ് കോളനിയിലെ രണ്ട് ക്യാമ്പുകളിൽ 24 കുടുംബങ്ങളിൽ നിന്നുള്ള 62 പേരാണുള്ളത്. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ വില്ലേജിൽ ശക്തമായ മഴയിൽ ചെറുവത്ത്‌മീത്തൽ മാധവിയുടെ വീട് ഭാഗികമായി തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..