കക്കോടി
വ്‌ളോഗര്‍ റിഫ യുടെ ഭര്‍ത്താവ് മെഹ്നാസ് റിമാൻഡിൽ. പോക്‌സോ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. താമരശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് കാസര്‍കോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്. കാക്കൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വ്‌ളോഗര്‍, ആല്‍ബം താരം എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു റിഫ. കോഴിക്കോട് - കാക്കൂര്‍ സ്വദേശിനിയാണ്. ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പരാതിപ്പെട്ടിരുന്നു.
മെഹ്നാസ് റിഫയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പൊലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.
സംസ്‌കരിച്ച് രണ്ടുമാസത്തിനു ശേഷം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന്, റിഫയുടേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണം കണ്ടെത്തണമെന്ന് മാതാവ് ഷെറീന ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..