കോഴിക്കോട്
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വിളയിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ജില്ലയിൽ വിളയുന്നത് 54,542 ടൺ പച്ചക്കറി. ഓണത്തിന് ഒരു മുറം പച്ചക്കറി, പുരയിട പച്ചക്കറി കൃഷി എന്നീ പദ്ധതികളിൽ ഈ വർഷം 35 ലക്ഷം വിത്ത് പാക്കറ്റുകളും 15.3 ലക്ഷം തൈകളും സൗജന്യമായി നൽകി. 1.03 കോടി ചെലവിട്ട് പുരയിട പദ്ധതിയിലുടെ ഏകദേശം 36.65 ടൺ പച്ചക്കറി അധികമായി ഉൽപ്പാദിപ്പിച്ചു.
സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷിചെയ്യാൻ 193 സ്ഥാപനങ്ങൾക്കായി 17 ലക്ഷം രൂപ ചെലവഴിച്ചു. 7.7 ഹെക്ടറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. 123.5 ടൺ പച്ചക്കറി വിളയിച്ചു. സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ പച്ചക്കറി കൃഷിക്ക് 4000 രൂപ വീതം ധനസഹായം നൽകി. ജില്ലാ ക്ലസ്റ്റർ പദ്ധതിയിൽ അഞ്ച് ഹൈക്ടറുള്ള ആറ് ക്ലസ്റ്ററുകൾ രൂപീകരിച്ചു. ഹെക്ടറിന് 25,000 രൂപ നിരക്കിൽ നൽകി. 310 ഹെക്ടറിലാണ് കൃഷിയിറക്കിയത്.
കീടരോഗ നിയന്ത്രണത്തിന് കർഷകരെ സഹായിക്കാൻ 150 ഉപകരണങ്ങൾ നൽകി. 945 കർഷകരെ തരിശുനില പച്ചക്കറിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. പരമ്പരാഗത കൃഷി സംരക്ഷണത്തിന് വേങ്ങരി വഴുതന, ആനക്കൊമ്പൻ വെണ്ട, എടക്കര പാവൽ, വള്ളിച്ചീര എന്നിവ മൂന്ന് ഹെക്ടറിലേക്ക് വ്യാപിപ്പിച്ചു.
ഗ്രോബാഗ് കൃഷിയിലൂടെ ടെറസുകളും മുറ്റങ്ങളും പച്ചക്കറി സമൃദ്ധമായി. 5000 ഗ്രോബാഗുകളാണ് വിതരണംചെയ്തത്. ജലദൗർലഭ്യം പരിഹരിക്കാൻ കണികാ ജലസേചനം നടപ്പാക്കി. 19 യൂണിറ്റുകളാണ് ഇത് നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..