കൊയിലാണ്ടി> അഞ്ചു വയസ്സുകാരി ഖദീജ ഹന്നയും ബാപ്പ അബ്ദുൾ റഷീദും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഹന്നയെ പിന്നിലിരുത്തി സ്‌കൂളിൽ നിന്നും ഒറ്റക്കൈകൊണ്ട് തിരക്കേറിയ കൊയിലാണ്ടി നഗരത്തിലൂടെ രണ്ടു കിലോമീറ്ററോളം സ്ഥിരം സൈക്കിളോടിച്ച് പോകുന്ന അമ്പത്തിരണ്ടുകാരനായ അബ്‌ദുൾ റഷീദിന്റെ ദൃശ്യം വൈറലായത് എല്ലുരോഗ വിദഗ്‌ധൻ ഡോ. മുഹമ്മദ് റഹീസ് യൂട്യൂബിലിട്ടതോടെയാണ്. പാട്ടുകൾ പാടി ശസ്ത്രക്രിയ സുന്ദരമാക്കി ശ്രദ്ധേയനായ ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറാണ് റഹീസ്.
മീത്തലെക്കണ്ടി പള്ളിക്ക് പിൻവശം വാടകവീട്ടിൽ താമസിക്കുന്ന അബ്ദുൾ റഷീദും കുടുംബവും നേരത്തേ ബംഗളൂരുവിലായിരുന്നു. പത്തു വർഷം മുമ്പ് ഐസ് ഫാക്‌ടറിയിലെ യന്ത്രത്തിൽ കുടുങ്ങിയാണ് വലതുകൈ മുറിഞ്ഞത്. തുടർന്ന് നാട്ടിലെത്തി കൂലിപ്പണിയെടുത്തുവന്ന റഷീദിന് ഇപ്പോൾ തൊഴിലൊന്നുമില്ല. ബിരുദ വിദ്യാർഥി ഹന്നത്ത് ആണ് അനുജത്തിയെ സ്‌കൂളിൽ എത്തിച്ചിരുന്നത്.
അവൾക്ക് അസുഖമായതിനാലാണ് സൈക്കിളിൽ റഷീദ് കൊണ്ടുപോകുന്നത്. ഒരു വർഷം മുമ്പ് മകൻ സെയ്‌ദ് മബിനാൻ(17) അപകടത്തിൽ ബംഗളൂരുവിൽ മരിച്ചു. മൂത്ത മകൻ മുഹാദ് മുനഫറിന്റെ വരുമാനവും അടുത്ത ബന്ധുക്കളുടെ സഹായവും കൊണ്ടാണ് ഭാര്യ ഖൗലത്ത് ബീവി അടക്കമുള്ള കുടുംബം കഴിയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..