കോഴിക്കോട്
മുളയിൽ തീർത്ത ലൗഡ്‌സ്‌പീക്കർ, മഴമൂളി, മെതിയടി തുടങ്ങി കരകൗശല വൈദഗ്‌ധ്യത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്‌ചയുമായി മലബാർ ക്രാഫ്‌റ്റ്‌സ് മേള തുടങ്ങി. സരോവരം സ്വപ്‌നനഗരിയിൽ 30 സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്‌ധർ പങ്കെടുക്കുന്ന മേള വ്യവസായ- വാണിജ്യവകുപ്പാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ 285 സ്‌റ്റാളുകളുണ്ട്. ഇതിൽ കേരളത്തിൽനിന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംബൂ മിഷൻ, സർഗാലയ, ഹാൻഡ്‌ലൂം തുടങ്ങി 80 യൂണിറ്റുകളാണുള്ളത്. മുള ഉൽപ്പന്നങ്ങളാണ് ഇവയിൽ പ്രധാനം. സ്‌ത്രീ സംരംഭകരുടെ സ്‌റ്റാളുകളുമുണ്ട്.
പാളയിലും പേപ്പറിലും നാരുകളിലും നിർമിച്ച അലങ്കാരച്ചെടികളും ചൂരലിൽ തീർത്ത ഉൽപ്പന്നങ്ങളും നിരവധിയാണ്. സസ്യവൈവിധ്യവുമുണ്ട്. തുണിത്തരങ്ങളും പാദരക്ഷകളുമാണ് ഉത്തരേന്ത്യൻ സ്‌റ്റാളുകളിൽ പ്രധാനം. രാജസ്ഥാനിലെ ആദിവാസി വിഭാഗങ്ങളുടെ പെയിന്റിങ് ആകർഷകമാണ്. മരത്തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങൾ, ബാഗുകൾ, പെയിന്റിങ്ങുകൾ, പുഷ്പങ്ങൾ തുടങ്ങിയവയുമുണ്ട്.
ഫുഡ് കോർട്ടുകൾ, പരമ്പരാഗത സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 16 വരെ തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..