കോഴിക്കോട്
മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം ആറ് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെഡിസിൻ ഐസിയു വാർഡി ൽ ഡ്യൂട്ടിയെടുത്ത നാല് പി ജി ഡോക്ടർമാർക്കും ഒരു ഹൗസ് സർജനും നേഴ്‌സിനുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. സൈക്യാട്രി വാർഡിൽ ഡ്യൂട്ടിയെടുത്ത രണ്ട് ഡോക്ടർമാർക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രം കോവിഡ് പോസിറ്റീവായ ഡോക്ടർമാരുടെ എണ്ണം ഏഴായി.
മെഡിസിൻ രണ്ടാംവാർഡ് കണ്ടെയിൻമെന്റ് വിഭാഗമാക്കി മാറ്റിയതിനെ തുടർന്ന് ഇവിടെ വരാന്തയിൽ കിടക്കുന്ന രോഗികളെ വാർഡ് മൂന്നിലേക്ക് മാറ്റും. വാർഡിനുള്ളിലുള്ള എല്ലാ രോഗികളുടെയും കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. നേരത്തെ കണ്ടെയിൻമെന്റ് സോണാക്കിയ മെഡിസിൻ വാർഡുകളായ മൂന്നും, നാലും അണുവിമുക്തമാക്കി. മൈക്രോബയോളജി ടെക്‌നിക്കൽ കമ്മിറ്റി റിപ്പോർട്ട് വന്നയുടൻ തുറന്നുകൊടുക്കും.
നെഫ്രോളജി വാർഡ് ഇതിനകം തുറന്നുനൽകിയിട്ടുണ്ട്. ത്രിതല ക്യാൻസർ സെന്റർ അണുവിമുക്തമാക്കി രോഗീപരിചരണത്തിന് സജ്ജമാക്കിയെങ്കിലും ഡോക്ടർമാരടക്കമുള്ള ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും ക്വാറന്റൈനിലായതോടെ തൽക്കാലം തുറക്കില്ല. രോഗികൾക്ക് ടെലിമെഡിസിനിലൂടെ ചികിത്സാസൗകര്യം ഏർപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളിൽനിന്ന് നിരവധി രോഗികൾ ചികിത്സ തേടി തിങ്കളാഴ്‌ചയും ആശുപത്രിയിലെത്തിയിരുന്നു.
ടിസിസിയിലേത് ഒഴികെ മെഡിക്കൽ കോളേജിലെ എല്ലാ ഒപിയും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. രാവിലെ എട്ടു മുതൽ 10 വരെയാണ് ഒപിയുടെ പ്രവർത്തനസമയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..