കോഴിക്കോട്
ഓൺലൈൻ വാണിജ്യ കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പേരിൽ നിക്ഷേപകരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശിയെ പന്തീരാങ്കാവ് പൊലീസ് പശ്ചിമ ബംഗാളിൽ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ കല്യാണി ഭവനിൽ ഷിജി(40)നെയാണ് അറസ്റ്റ് ചെയ്തത്.
വേങ്ങേരി സ്വദേശിയുടെ പരാതിയിൽ മൂന്നുമാസം മുമ്പെടുത്ത കേസിലാണ് പ്രതിയെ പിടികൂടിയത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ വിൽപ്പന അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസത്തിനകം ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഷിജി നിക്ഷേപകരിൽനിന്ന് പണം തട്ടിയത്. ഗ്ലാൻസ് ട്രേഡിങ് കമ്പനിയുടെ പേരിലാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ ചെക്ക് നൽകി നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പശ്ചിമ ബംഗാൾ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ബംഗാളിലെ ന്യൂട്ടോണിൽ പ്രതിയെ പിടികൂടിയത്.
ഫറോക്ക് അസി.കമീഷണർ സിദ്ദീഖിന്റെ നിർദേശപ്രകാരം പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, സബ് ഇൻസ്പെക്ടർ ടി വി ധനഞ്ജയദാസ്, എഎസ്ഐ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..