വടകര
സാമ്രാജ്യത്വ അനുകൂല നിലപാടെടുത്ത സവർക്കറെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വക്താവായി അവരോധിക്കാനാണ് ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വടകര ടൗൺ ഹാളിൽ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ സെമിനാർ ഓൺലൈനിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയും ബ്രിട്ടീഷുകാർക്ക് തുടർച്ചയായി മാപ്പപേക്ഷ നൽകുകയും ജീവിതമാകെ അവരോട് വിനീതവിധേയത്വം പുലർത്തുകയുംചെയ്‌ത സവർക്കറുടെ ജന്മദിനമാണ് പാർലമെന്റ് മന്ദിരം ഉദ്‌ഘാടനത്തിനായി തെരഞ്ഞെടുത്തത്. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് അംഗീകരിക്കാൻ കഴിയാത്തതാണിത്. എത്ര മറച്ചുപിടിച്ചാലും സംഘപരിവാറിന്റെ സവർണബോധം മറനീക്കി പുറത്തുവരുമെന്നതിന്റെ ഉദാഹരണമാണ് രാഷ്‌ട്രപതിയെയും ഉപരാഷ്‌ട്രപതിയെയും ചടങ്ങിലേക്ക് ക്ഷണിക്കാത്തത്. ഞാൻ തന്നെ രാഷ്‌ട്രമെന്ന ധിക്കാരഭാവത്തിൽ മോദി മന്ദിരം ഉദ്‌ഘാടനംചെയ്‌തു. അമിതാധികാര പ്രയോഗത്തിന്റെ ചെങ്കോൽ പ്രതിഷ്‌ഠിക്കപ്പെടുന്നത് വിനാശകരമാണ്.
ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയെ പുതുക്കിപ്പണിത സമരങ്ങളുടെ ആദ്യനിരയിലാണ് വൈക്കം സത്യഗ്രഹത്തിന്റെ സ്ഥാനം. ജാതിയാൽ വേർതിരിക്കപ്പെട്ട അസംഘടിത സമൂഹത്തെ ഒന്നിച്ചുനിർത്തി മാനവികതക്കായി അണിനിരത്താനുള്ള ശ്രമങ്ങൾക്ക് ഇത് വഴിതെളിച്ചു. ക്ഷേത്രത്തിനുസമീപം സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സത്യഗ്രഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നവോത്ഥാന ചലനങ്ങളുമായി ബന്ധിപ്പിച്ച സുപ്രധാന കാൽവയ്‌പ്പായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..