ഫറോക്ക്
കോടമ്പുഴ പള്ളിമേത്തലിൽ വീട്ടിനുള്ളിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മല്ലിക (42) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് കോടമ്പുഴ പള്ളിമേത്തൽ ചാത്തൻ പറമ്പ് ഇയ്യത്ത് കല്ലിന് സമീപം പുള്ളിതൊടി ലിജേഷ് (37) പൊലീസിന് കീഴടങ്ങുകയായിരുന്നു. വ്യാഴം രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം.
കത്രിക ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. രക്തം വാർന്നായിരുന്നു മരണം. സംഭവസമയം ഇവരുടെ ആറുവയസ്സുള്ള മകളും മൂന്നര വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്നു. ഒമ്പതുവർഷം മുമ്പാണ് പാലക്കാട് ജോലിചെയ്യവേ മല്ലികയെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്. മല്ലികയ്ക്ക് ആദ്യ വിവാഹത്തിൽ നാട്ടിൽ 22 വയസ്സുള്ള ഒരു മകനുണ്ട്.
വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകിട്ട് ബന്ധുക്കൾ മൃതദേഹം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധർ വീട്ടിലെത്തി തെളിവ് ശേഖരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..