നാദാപുരം
നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് മരിച്ച കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്ന കണ്ണൂർ കേളകം സ്വദേശി അറസ്റ്റിൽ. തേക്കുങ്കൽ സമീഷ് ദേവി(27)നെയാണ് നാദാപുരം സി ഐ ഫായിസ് അലി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചീമേനി സ്വദേശി ശ്രീജിത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.
പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സമീഷിനെ കണ്ടെത്തിയത്. മാഹിയിലെ ബാറിൽനിന്ന് പരിചയപ്പെട്ട സമീഷ് ശ്രീജിത്തിനൊപ്പം നരിക്കാട്ടേരിയിലെ യുവതിയെ കാണാനാണ് കനാൽ പരിസരത്ത് എത്തിയത്. മദ്യലഹരിയിലായിരുന്നു ശ്രീജിത്ത് എന്ന് സമീഷ് പറയുന്നു. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടു. അതോടെ കാര്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞുവെന്നാണ് സമീഷ് അന്വേഷകസംഘത്തിന് നൽകിയ മൊഴി.
വൈകിട്ട് സംഭവം നടന്ന നരിക്കാട്ടേരി കനാൽ പരിസരത്ത് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ഫായിസ് അലി പറഞ്ഞു. സംഭവശേഷം ഒരാൾ രക്ഷപ്പെടുന്നത് അടുത്തുള്ള സിസിടിവി ദൃശ്യത്തിൽനിന്ന് ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..