കൊടുവള്ളി
വാരിക്കുഴിത്താഴം മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ മലപ്പുറം, കൊയിലാണ്ടി സ്വദേശികൾ പിടിയിൽ. മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബു ഷാനിദ് (28) എന്നിവരെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്. തിങ്കൾ വൈകിട്ട് ആറിന് തലപ്പെരുമണ്ണയിൽ കളവ് നടത്തിയ ബൈക്കുമായി വരുമ്പോൾ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞമാസം 19ന് പുലർച്ചെയാണ് സൂപ്പർമാർക്കറ്റിന്റെ ഷട്ടർ തകർത്ത് 18,000 രൂപയും സ്റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചത്. മലയമ്മയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്നമംഗലം സ്റ്റേഷനിൽ പ്രതിയാണ് അബു ഷാനിദ്. മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളിയെ കവർച്ച ചെയ്ത കേസിൽ നവംബർ 17ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. പിറ്റേന്ന് പോക്സോ കേസിലെ പരാതിക്കാരിയുടെ വീട്ടിൽനിന്ന് മോട്ടോർ സൈക്കിൾ മോഷ്‌ടിച്ചു. അന്നുതന്നെയാണ് കൊടുവള്ളിയിലും മോഷണം നടത്തിയത്. കളവുനടത്തി കിട്ടിയ പണമുപയോഗിച്ച് മയക്കുമരുന്ന് വാങ്ങി വിൽക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, കൊടുവള്ളി എസ്ഐമാരായ എ പി അനൂപ്, പി പ്രകാശൻ, എഎസ്ഐ സജീവൻ, എസ്‌സിപിഒ എൻ എം ജയരാജൻ, കെ കെ ലിനീഷ്, സത്യരാജ്, അബ്ദുൽ റഹീം എന്നിവരാണ് കേസന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..