29 March Friday

കുടിവെള്ളവും വീടുമൊരുക്കി ഫറോക്ക്‌ നഗരസഭ

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020

 

 
ഫറോക്ക്  
പഴയ പഞ്ചായത്ത് വാർഡുകളെ തലങ്ങും വിലങ്ങും കീറിമുറിച്ച് 38 ഡിവിഷനുകളാക്കി യുഡിഎഫ്‌ സർക്കാർ തട്ടിപ്പടച്ചുണ്ടാക്കിയതായിരുന്നു ഫറോക്ക്  നഗരസഭ. ബിജെപിയെയും വിമതരേയും  കൂട്ടി കന്നിഭരണം പിടിച്ചെങ്കിലും തമ്മിലടിയായിരുന്നു മിച്ചം.  രണ്ടരവർഷത്തിനിടെ രണ്ട്‌ അധ്യക്ഷയുണ്ടായത് മാത്രം ബാക്കി. 
2018 ജൂൺ 13 മുതൽ ഭരണം ഇടതുപക്ഷത്തിനായി. കെ കമറുലൈല നഗരസഭാധ്യക്ഷയായി എൽഡിഎഫ് ഭരണമാരംഭിച്ചതോടെ ഫറോക്കിന്റെ വികസനചിത്രം  തെളിഞ്ഞു. കിഫ്ബി സഹായം, എംഎൽഎയുടെ   ആസ്തി വികസന ഫണ്ടുകൾ എന്നിവയിലൂടെ 100 കോടിയിലേറെ രൂപയുടെ വികസനം ഇതിനകം നടപ്പാക്കി.   
എല്ലാവർക്കും കുടിവെള്ളംനൽകി എന്നതാണ് എൽഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ  നേട്ടം. ഇതിനായി ഫറോക്ക് -കരുവൻ തിരുത്തി പ്രത്യേക ശുദ്ധജല വിതരണ പദ്ധതിക്ക്‌ കിഫ്ബിയിൽ നിന്നുമാത്രം 18.65 കോടി രൂപ ലഭിച്ചു. 7500 ത്തോളം പുതിയ കുടിവെള്ള കണക്‌ഷനുകളാണ്‌  നൽകിയത്‌. ലൈഫിൽ  639 കുടുംബങ്ങൾക്ക് വീടും സമ്മാനിച്ചു. സ്വന്തമായി വീടും ഭൂമിയുമില്ലാത്തവർക്കായി പാർപ്പിട സമുച്ചയം നിർമിക്കാൻ പദ്ധതിയും തയാറാക്കിയാണ് ഭരണസമിതി പടിയിറങ്ങിയത്. 23.5 കോടിരൂപ ചെലവിൽ 100 കിടക്കകളുള്ള പുതിയ നാലുനില അത്യാധുനിക ആശുപത്രി നിർമാണമാണ്‌ മറ്റൊരു പ്രധാന വികസനപദ്ധതി.         
നഗരസഭാ കാര്യാലയം നവീകരിച്ചു.  ഓഡിറ്റോറിയം ഉൾപ്പെടെ പുതിയ മുനിസിപ്പൽ അനക്സ് നിർമാണത്തിന് 5 കോടിയുടെ പദ്ധതിയും തയാറാക്കി.
നഗരസഭാധ്യക്ഷയായി  മികവുതെളിയിച്ച  കെ കമറുലൈലയും യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ എം സമീഷ് ഉൾപ്പെടെ യുവാക്കളും സാമൂഹ്യ സേവന രംഗത്ത് സജീവമായ വനിതകളുടെ  നിരയുമടങ്ങുന്നതാണ് എൽഡിഎഫ് സ്ഥാനാർഥി പട്ടിക. കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ചില ഡിവിഷനുകളിൽ ബിജെപിയെ ജയിപ്പിക്കാൻ ലീഗ്‌ കടലാസ് സ്ഥാനാർഥികളെ രംഗത്തിറക്കിയത്‌ ചർച്ചയാണിവിടെ. പ്രത്യുപകാരമായി 11 ഡിവിഷനിൽ  ബിജെപി മത്സരിക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top