ബേപ്പൂർ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് നിറം പകർന്ന് ബേപ്പൂരിൽ ബഷീർ ഫെസ്റ്റിന് തിരിതെളിഞ്ഞു. വിശ്വസാഹിത്യകാരന്റെ 28-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ "നമ്മൾ ബേപ്പൂർ’ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ സാഹിത്യ–-സാംസ്കാരിക ഉത്സവം മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. അപ്പുണ്ണി ശശി, പി കെ പാറക്കടവ് എന്നിവർ സംസാരിച്ചു. മേയർ ബീന ഫിലിപ്പ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ ആർ പ്രമോദ് നന്ദിയും പറഞ്ഞു.
രാജശ്രീയുടെ നേതൃത്വത്തിൽ പൂതപ്പാട്ടും സമീർ ബിൻസിയുടെ നേതൃത്വത്തിൽ ഖവാലിയും അരങ്ങേറി. രാവിലെ ബഷീർ ക്യാൻവാസ് ചിത്രരചന സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം ഗിരിജ അധ്യക്ഷയായി. മുരളി ബേപ്പൂർ, എൽ യു അഭിധ് എന്നിവർ സംസാരിച്ചു. ബഷീർ ഫോട്ടോ പ്രദർശനം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കൊല്ലരത്ത് സുരേശൻ അധ്യക്ഷനായി. കെ വി ശിവദാസ്, യു ടി സുരേഷ് എന്നിവർ സംസാരിച്ചു.
ബേപ്പൂർ ഹൈസ്‌കൂളിന് മുൻവശത്തെ ഭക്ഷ്യമേള ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷനായി. കൗൺസിലർ ടി കെ ഷെമീന, ഷിനു പിണ്ണാണത്ത് എന്നിവർ സംസാരിച്ചു. മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ ‘അദ്‌ഭുതങ്ങളുടെ സുൽത്താൻ' മാജിക് ഷോയും അരങ്ങേറി.
ഫെസ്‌റ്റിൽ ഇന്ന്
രാവിലെ 9.30ന് ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരം. 10ന് ബഷീർ ചലച്ചിത്രോത്സവം. നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ബഷീർ സ്മാരകത്തിന് കല്ലിടൽ. മന്ത്രി പി എ മുഹമ്മദ് റിയാസ്. 5.30ന് പൊക്കൻ നാടകം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..