വടകര
തായ്‌മൊഴി വഴക്കത്തിന്റെ മധുരമുണ്ട് വിഷ്ണുവിന്റെയും ആദിത്യ ദിനേശന്റെയും വിജയത്തിന്. വിഷ്ണു ജന്മംകൊണ്ട് തമിഴ് നാട്ടുകാരൻ. ആദിത്യക്കുമുണ്ട് അമ്മവഴി തമിഴ് വഴക്കം. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യുപി വിഭാഗം തമിഴ് പ്രസംഗത്തിൽ വിഷ്ണുവും ഹൈസ്‌കൂൾ വിഭാഗം തമിഴ് പദ്യപാരായണത്തിൽ ആദിത്യയും ഒന്നാമതെത്തുമ്പോൾ രണ്ടുപേരുടെയും ഗുരു അമ്മമാരാണെന്ന സവിശേഷതയുമുണ്ട്.
പരിസര ശുചിത്വത്തെക്കുറിച്ച് അമ്മ വിനായക സെൽവി പഠിപ്പിച്ച പ്രസംഗത്തിൽ കസറിയാണ് സി വിഷ്ണു പ്രസംഗത്തിൽ ഒന്നാമനായത്. ചാലപ്പുറം ഗണപത് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ ചന്ദ്രശേഖരൻ വർഷങ്ങൾക്ക് മുമ്പ് ജോലിതേടി കേരളത്തിലെത്തി. പത്തുവർഷം മുമ്പ് അമ്മയും. എൽകെജി മുതൽ പഠനം കോഴിക്കോട്ട്.
പുതുപ്പണം ജിഎൻഎം എച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യ ദിനേശൻ. അമ്മ മിനിയുടെ അച്ഛനും അമ്മക്കും ഈറോഡിൽ തുണിക്കച്ചവടമാണ്. ഇടക്കൊക്കെ അവർക്കൊപ്പം താമസിച്ചാണ് മിനി തമിഴ് വശത്താക്കിയത്. അതിന്റെ ബലത്തിലാണ് മകനെ തമിഴ് പരിശീലിപ്പിച്ചത്. 2019 ൽ ആദിത്യ ജില്ലാതലത്തിൽ പങ്കെടുത്തിരുന്നു. പാലയാട് ഡിഎസ്എസ് എൽപി സ്കൂൾ അധ്യാപികയാണ് മിനി. ഭർത്താവ് കെ പി ദിനേശൻ റിട്ട. ക്ലർക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..