കോഴിക്കോട്
ഫാത്തിമ ആശുപത്രിയിൽ വിദ്യാർഥികൾ സംഘം ചേർന്ന് ഡോക്ടറെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഫറോക്ക് പാലക്കൽ പി വി മുഹമ്മദ് മുസമ്മിൽ (24), പെരുവയൽ ചിറ്റടിനിലം ടി അൻഷാദ് (20), ഫറോക്ക് മുന്നോടിപാടം കെ പി മുഹമ്മദ്‌സഹീർ (22) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളി ഉച്ചയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിലെ ഡോ. മുഹാദ് തങ്ങൾക്കാണ് മർദനമേറ്റത്. ചെവിക്ക് സാരമായ പരിക്കുണ്ട്. ഡോക്ടറുടെ പരാതിയിൽ നടക്കാവ് പൊലീസ് ആറ് പെൺകുട്ടികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് വിദ്യാർഥിനി നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെയും കേസുണ്ട്.
വ്യാഴാഴ്‌ച വൈഎംസിഎ ക്രോസ് റോഡിലെ ചാർട്ടേഡ് അക്കൗണ്ടന്റ് പരിശീലന സ്ഥാപനത്തിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. അവരോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായാണ് വിദ്യാർഥികൾ പറയുന്നത്.
വെള്ളി പകൽ ആശുപത്രിയിൽ എത്തിയ വിദ്യാർഥികൾ ഡോക്ടറെ ആശുപത്രിയുടെ പുറത്തേക്ക് വിളിച്ചുവരുത്തിയശേഷം സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..