കോഴിക്കോട്
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. കരുത്തനായ ഭരണാധികാരിയും തികഞ്ഞ മനുഷ്യസ്നേഹിയും സമഭാവനയോടെ മാത്രം പെരുമാറിയിരുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു കോടിയേരി.
വിദ്യാർഥി രാഷ്‌ട്രീയ പ്രവർത്തനകാലം മുതൽ കോടിയേരി ബാലകൃഷ്‌ണന് കോഴിക്കോടുമായി ആത്മബന്ധമുണ്ട്. കോടിയേരിയുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്‌ടമാണ്.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രവാസികളെ നെഞ്ചോടുചേർത്ത നേതാവായിരുന്നു കോടിയേരി. കേരള പ്രവാസി സംഘവുമായും ഇന്ത്യക്ക് പുറത്തുള്ള പ്രവാസി സംഘടനകളുമായും ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
സിഎംപി നേതാവ് സി എൻ വിജയകൃഷ്ണൻ അനുശോചിച്ചു. വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നതായും കുടുംബത്തിനും പാർടിക്കും സുഹൃത്തുക്കൾക്കും വന്നിട്ടുള്ള തീരാദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണെന്ന് ഹുസൈൻ മടവൂർ. ഏതുസമയത്തും നേരിട്ട് വിളിക്കാനും കാര്യങ്ങൾ സംസാരിക്കാനും സാധിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി സക്കരിയ എളേറ്റിൽ അനുശോചിച്ചു.
സാംസ്കാരിക പ്രവർത്തകനും മുൻ എംഎൽഎയുമായ പുരുഷൻ കടലുണ്ടി അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..