കോഴിക്കോട്
ബീച്ച‌് ഗവ. ജനറൽ ആശുപത്രിയിൽ ദ്രുതഗതിയിൽ സജ്ജമാക്കിയ മെഡിക്കൽ ഐസിയുവും സ്‌ട്രോക്ക് യൂണിറ്റും മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ‌്ഘാടനംചെയ്‌തു. കോവിഡ് ബാധിതരായി എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംവിധാനങ്ങളുണ്ട്. 22 ബെഡ്ഡുകൾ ഉൾക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കൽ ഐസിയുവും സ്ട്രോക്ക് യൂണിറ്റിനുമായി നാഷണൽ ഹെൽത്ത് മിഷൻ ഒരു കോടി രൂപ നീക്കിവച്ചു.
സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, ഐസിയു കോട്ട്, മൾട്ടി പാരമോണിറ്റർ, മൊബൈൽ എക്സ്‌റേ, ഇൻഫ്യൂഷൻ പമ്പ്, എബിജി മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്ററുകൾ, ഡിഫിബ്രിലേറ്റർ, ഇസിജി മെഷീൻ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തോടൊപ്പം നേഴ്സിങ‌് സ്റ്റേഷൻ, വർക്ക് സ്റ്റേഷൻ, നവീകരിച്ച ശുചിമുറിയും തയ്യാറാക്കി. എ പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ,എം കെ രാഘവൻ എംപി, കലക്ടർ സാംബശിവ റാവു, ഡിഎംഒ ഡോ. വി ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.
ഡോക്ടറുടെ സ്ഥലംമാറ്റം: ഉടൻ പരിഹരിക്കും–- -മന്ത്രി
ബീച്ച‌് ഗവ. ജനറൽ ആശുപത്രിയിലെ സ‌്ട്രോക്ക‌് യൂണിറ്റിലെ ഡോക്ടറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ‌്നം ഉടൻ പരിഹരിക്കുമെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നിലവിൽ സ്ഥലംമാറ്റം ലഭിച്ച സ‌്ട്രോക്ക‌് യൂണിറ്റിന്റെ ചുമതലയുള്ള ഡോക്ടറെ തിരികെ കൊണ്ടുവരാൻ നടപടി കൈക്കൊള്ളും. സാധ്യമല്ലെങ്കിൽ പകരം മറ്റൊരാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സ‌്ട്രോക്ക‌് യൂണിറ്റിലെ ഏക ഡോക്ടറായിരുന്ന ഡോ. മുഹമ്മദ‌് റിജോഷിനെയാണ‌് യൂണിറ്റ‌് ഉദ‌്ഘാടനം നടക്കുന്നതിന‌് ദിവസംമുമ്പ് കാസർക്കോട്ടേക്ക‌് മാറ്റിയത്.
കാസർകോട് പനത്തടി സിഎച്ച‌്സിയിലെ ഡോക്ടറായിരുന്ന ഡോ. മുഹമ്മദ‌് റിജോഷ‌് ജോലി ക്രമീകരണത്തിന്റെ ഭാഗമായാണ‌് ബീച്ച‌് ആശുപത്രിയിലെത്തിയത‌്. ഈ വിഷയം എ പ്രദീപ‌് കുമാർ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ‌് അടിയന്തര നടപടി മന്ത്രി പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..