ഫറോക്ക്
ഹൃദയം നിറയെ താളം നിറഞ്ഞപ്പോൾ കിട്ടിയതെല്ലാമെടുത്ത് കൊട്ടിയ ആദികേശിന്റെ ആഗ്രഹം അധ്യയന വർഷത്തിന്റെ ആദ്യദിനംതന്നെ പൂവണിഞ്ഞു. ഒരു ഫുൾ ഡ്രം സെറ്റ് മുന്നിലെത്തിയപ്പോൾ ശാരീരിക വെല്ലുവിളിയെല്ലാം പറന്നകന്നു. മുഴുവൻ സഹപാഠികൾക്കും അധ്യാപകർക്കും മുമ്പിൽ ഫറോക്ക് നല്ലൂർ ഗവ. ഗണപത് യുപി സ്കൂളിലെ ആ മൂന്നാം ക്ലാസുകാരൻ കൊട്ടിക്കയറി.
ഫറോക്ക് നല്ലൂർ നാരായണ സ്കൂളിന് സമീപം നാക്കുന്ന് പാടം പുൽപ്പറമ്പിൽ സജിത്തിന്റെയും -ജ്യോത്സ്‌നയുടെയും ഏക മകനാണ് പി ആദികേശ്. പൂർണ വളർച്ചയെത്താതെയാണ് ജനിച്ചത്. വലതു കാൽമുട്ടിന് താഴെയും വലതു കൈപ്പത്തിയും ഇല്ല. കൃത്രിമക്കാലിന്റെ കരുത്തിൽ പ്രതിസന്ധികളെല്ലാം കേശു കീഴടക്കി. കൊച്ചുമിടുക്കൻ ഇഷ്‌ടമുള്ള മേഖലയിലെല്ലാം താരമായി. ചിത്രകലയിലും മികവുകാട്ടി.
ഉത്സവപ്പറമ്പിൽ കിട്ടുന്ന ചെണ്ടയിലും വീട്ടിലെ മറ്റു സാധനങ്ങളിലുമെല്ലാം കൊട്ടിത്തകർക്കുന്ന വീഡിയോകണ്ട മിമിക്രി കലാകാരനും നടനുമായ ദേവരാജൻ ദേവാണ് 30,000 രൂപ വിലയുള്ള പുത്തൻ ഡ്രം സംഘടിപ്പിച്ചെത്തിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ സിനിമാതാരം നിർമൽ പാലാഴി കേശുവിന് ഡ്രം കൈമാറി. സംസ്ഥാന കലേത്സവത്തിലെ ഒന്നാം സ്ഥാനക്കാരൻ അലൻ ഭാസ്‌കർ ഡ്രം സെറ്റ് ചെയ്യാനായി സഹായത്തിനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..