കോഴിക്കോട്
അവയവമാറ്റത്തിനായി കോഴിക്കോട്ട് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ ആരോഗ്യമേഖലയിൽ രാജ്യം കാത്തിരുന്ന കുതിപ്പിനാണ് ചിറകുമുളയ്‌ക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളും ഉന്നതഗവേഷണ സൗകര്യങ്ങളും ഉള്ളതാവും ഈ സ്ഥാപനം. കാലതാമസം ഒഴിവാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക സംവിധാനമൊരുക്കും.
ചേവായൂരിലെ ത്വക്ക് രോഗാശുപത്രി ക്യാമ്പസിലാണ് 20 ഏക്കറിൽ അഞ്ഞൂറുകോടി ചെലവുവരുന്ന സംരംഭം സ്ഥാപിക്കുക. പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രൊഫസറായ ബിജു പൊറ്റെക്കാട്ടിനെ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം സ്വദേശിയാണ് ഡോ. ബിജു.
ഉന്നതനിലവാരമുള്ള അവയവമാറ്റവും ഗവേഷണവും നടക്കുന്ന സർക്കാർ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ നാലാമത്തെയും സ്ഥാപനവുമാവുമിത്. അമേരിക്കയിലെ മിയാമി ട്രാൻസ്‌പ്ലാന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് മാതൃകയിലുള്ള നൂതന സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്.
വിശദമായ കൂടിയാലോചനകൾക്കുശേഷം പ്രാഥമിക രൂപരേഖ തയ്യാറാക്കും. 500 കിടക്കകളുള്ള ആശുപത്രിയും പരിശീലന കേന്ദ്രവും റിസർച്ച് സെന്ററുമാണ് നിർദേശത്തിലുള്ളത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് 40 ശതമാനം ചെലവിൽ അവയവമാറ്റം സാധ്യമാകും. നൂറ്റമ്പതോളം ഡോക്ടർമാരും എണ്ണൂറിലധികം നഴ്‌സിങ്, ടെക്‌നിക്കൽ സ്‌റ്റാഫും വേണ്ടിവരും. 22 സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുണ്ടാവും. ആകാശമാർഗം അവയവങ്ങളും മരുന്നും എത്തിക്കുന്നതിന് എയർ ആംബുലൻസ് ഹെലിപ്പാഡും ഒരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..