15 September Monday
254 ഹെക്ടറിൽ അധിക നെൽകൃഷി

വയലുകൾ ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
കോഴിക്കോട്‌  
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയിൽ അധികമായി കൃഷി തുടങ്ങിയത്‌ 254 ഹെക്ടറിൽ. ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തിയ ഇടങ്ങളിലാണ്‌ പുതുതായി വിത്ത്‌ വിതച്ചത്‌. 
സംസ്ഥാനാവിഷ്‌കൃത പദ്ധതിയോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ ‘കതിരണി’ പദ്ധതിയേയും കൂട്ടിയിണക്കി 50 ലക്ഷം രൂപ ചെലവിൽ അടിസ്ഥാനസൗകര്യമൊരുക്കി. ട്രാക്ടറുകൾ, കളവെട്ടുന്ന യന്ത്രം, അധികം വെള്ളം തേവാനുള്ള യന്ത്രം തുടങ്ങിയവ ഒരുക്കി.   
തരിശുഭൂമി കൃഷിക്ക്‌ 40,000 രൂപവീതം 32.94 ഹെക്ടറിന് കൈമാറി.  സുസ്ഥിര നെൽകൃഷി വികസന പദ്ധതിയിലൂടെ ഹെക്ടറിന് 5500 രൂപ തോതിൽ 1.13 കോടി സഹായവും നൽകി.   
മണ്ണിലെ അമ്ലരസം ഇല്ലാതാക്കാൻ 28 ലക്ഷം രൂപയുടെ കുമ്മായവും മറ്റും ചേർത്തു. ഒരുപ്പൂ നിലങ്ങളെ ഇരുപ്പൂ നിലങ്ങളാക്കി നെല്ലിന്റെ വിസ്തൃതിയും ഉൽപ്പാദനവും വർധിപ്പിക്കാനുമായി.   
ഹെക്ടറിന് 17,000 രൂപ വീതം 2.465 കോടി രൂപ  കൂലിച്ചെലവ് സബ്സിഡിയും ലഭിച്ചതോടെ വിട്ടുനിന്നിരുന്ന കർഷകരും മടങ്ങിയെത്തി. 
170.34 ലക്ഷം ചെലവിട്ട്‌ 125.25 ഹെക്ടറിൽ കരനെൽകൃഷിയും മൂന്ന്‌ ലക്ഷം ചെലവഴിച്ച്‌  4.5 ഹെക്ടറിൽ കൈപ്പാട് നെൽകൃഷിയും ആരംഭിച്ചിട്ടുണ്ട്‌. രക്തശാലി. ഞവര, ബ്ലാക്ക് ജാസ്മിൻ തുടങ്ങിയ ഔഷധ നെല്ലിനങ്ങളുടെയും പരമ്പരാഗത നെല്ലിനങ്ങളുടെയും വിത്തുൽപ്പാദനത്തിന് 24 ലക്ഷം രൂപയുടെ ധനസഹായം നൽകി. സപ്ലൈകോ ഉയർന്ന താങ്ങുവിലയിൽ നെല്ല് സംഭരിച്ചുതുടങ്ങിയതും ആശ്വാസമായി. ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top