കോഴിക്കോട്
പുതുപ്പാടി പഞ്ചായത്തിലെ കണലാട് വാർഡ് പിടിച്ചെടുത്തതടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻനേട്ടം. ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ട് വാർഡുകൾ മുന്നണി നേടി. കണലാട് വാർഡിൽ സിപിഐ എമ്മിലെ അജിത മനോജ് 154 വോട്ടിനാണ് യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്തത്. യുഡിഎഫ് വാർഡ് അംഗം സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് ജയം. വോട്ട് നില: ആകെ പോൾ ചെയ്‌ത വോട്ട്: 1,092. അജിത മനോജ്(സിപിഐ എം)–- 559, ഷാലി ജിജോ പുളിക്കൽ (കോൺഗ്രസ്)–- 455, ശാരി (ബിജെപി)–42-, അജിത (സ്വതന്ത്ര)–- 6. എൽഡിഎഫിന്റെ വിജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ് 14, എൽഡിഎഫ് 7 എന്നിങ്ങനെയായി.
വേളം കുറിച്ചകം വാർഡിൽ സിപിഐ എമ്മിലെ പി എം കുമാരൻ മാസ്റ്റർ 126 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോൾ ചെയ്‌ത വോട്ട്–- 1,107. ശാനിബ് ചെമ്പോട് (മുസ്ലിംലീഗ്)–-454, ടി എം ഷാജു (ബിജെപി)–-63 എന്നിങ്ങനെയാണ് വോട്ട്‌നില. കഴിഞ്ഞ തവണ 293 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്. യുഡിഎഫ് -–- 10, എൽഡിഎഫ് -–- 7 ആണ് പഞ്ചായത്തിലെ കക്ഷിനില. എൽഡിഎഫ് അംഗം കെ കെ മനോജന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചെങ്ങോട്ടുകാവ് ചേലിയ സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ 112 വോട്ടിനാണ് വിജയിച്ചത്. അബ്‌ദുൾ ഷുക്കൂർ 576 വോട്ടും സിപിഐ എമ്മിലെ അഡ്വ. പി പ്രശാന്ത് 365 വോട്ടും ബിജെപിയിലെ പ്രിയ ഒരുവമ്മൽ 464 വോട്ടും നേടി. വർഷങ്ങളായി ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ 77 വോട്ട് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫ്–-9, യുഡിഎഫ് –-6, ബിജെപി-–- 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..