കോഴിക്കോട്
കോവിഡ് 19 ആശുപത്രിയാക്കി മാറ്റിയ ഗവ. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം മാറ്റില്ല. അത്യാഹിതവിഭാഗം മാറ്റേണ്ടതിനെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും രോഗികളുടെ സൗകര്യം പരിഗണിച്ച് 65 ഒപിയിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദാക്കിയതായി സൂപ്രണ്ട് ഡോ. കെ ജി സജീത്ത്കുമാർ പറഞ്ഞു.
അതേസമയം ട്രയാജ് ഒന്ന് അത്യാഹിതവിഭാഗത്തിന് മുന്നിലേക്ക് മാറ്റും. ട്രയാജ് രണ്ടും മൂന്നും പേ വാർഡിന് സമീപത്തുള്ള കൊറോണ ഒപിയിൽ പ്രവർത്തിക്കും. ട്രയാജ് ഒന്നിലെത്തുന്ന രോഗിയെ ചോദ്യാവലി നൽകി വിവരങ്ങൾ ശേഖരിച്ചശേഷം രോഗത്തിന്റെ രീതി അനുസരിച്ച് അതത് വിഭാഗത്തിലേക്ക് അയക്കും.
പാമ്പ് കടിയേറ്റുവരുന്നവർ, സർജിക്കൽ ഗ്യാസ്‌ട്രോ എന്നിവരെ 31 ലും ഓർത്തോ, ന്യൂറോ സർജറി, സൈക്യാട്രി എന്നിവരെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലേക്കും മാറ്റും. ആശുപത്രിയിലെത്തുന്ന ജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കിയാണ് കോവിഡ് 19 രോഗമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിച്ച് പ്രത്യേകം ചികിത്സ നൽകാൻ സൗകര്യമൊരുക്കുന്നത്.
കോവിഡ് 19 ആശുപത്രിക്കായി ആരോഗ്യവകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറിലേറെ കിടക്കകളുള്ള ഐസൊലേഷൻ വാർഡ്, ഐസിയു, വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കി. കൂടാതെ പിപിഇ കിറ്റ്, മാസ്‌കുകൾ എന്നിവ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..