കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽകുഴിയിൽ എം അരുണിനെ(30) യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് എസ്ടി പ്രമോട്ടർമാരെയും മറ്റും കബളിപ്പിക്കുകയും യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയുമായിരുന്നു. സംക്രാന്തി സ്വദേശിയായ യുവാവിൽനിന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ക്ലർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തിരുന്നു. ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. രണ്ടുവർഷമായി മെഡിക്കൽ കോളേജ് കാഷ്വാലിറ്റി, ഷെഡ്യൂൾഡ് ട്രൈബ് സേവന കേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയതായി പൊലീസ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ ഐഡി കാർഡും ഓഫീസ് സീലും യൂണിഫോമും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. 2016–--17 കാലയളവിൽ ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. ഇതുകൂടാതെ പുനലൂർ നരസിംഹസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ വ്യാജ ലെറ്റർപാഡും സീലും നിർമിച്ച് വ്യാജ രേഖയുണ്ടാക്കി കബളിപ്പിച്ച കേസും, തിരുവനന്തപുരം പേട്ടയിൽ 2020 ൽ ആനവൈദ്യൻ എന്ന പേരിൽ കബളിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..