29 March Friday

പെരിയാർ ‘വൈക്കം വീരൻ'

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

വൈക്കത്ത് പെരിയാർ ഇ വി രാമസാമിയുടെ പ്രതിമ പെയിന്റ് അടിക്കുന്നു

കോട്ടയം
അയിത്തോച്ചാടനത്തിനായി രാജ്യം കണ്ട ഏറ്റവും വലിയ സംഘടിത സമരം 100 വർഷം പിന്നിടുമ്പോൾ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് വൈക്കത്തെ  പെരിയാർ സ്മാരകം. 1923ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനാഡ സമ്മേളനത്തിൽ വൈക്കം സത്യഗ്രഹ നായകൻ ടി കെ മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയം സത്യഗ്രഹത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായി. 1924 മാർച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തിൽ ബാഹുലേയൻ, ഗോവിന്ദ പണിക്കർ, കുഞ്ഞാപ്പി എന്നിവർ ഈഴവ, നായർ, പുലയ വിഭാഗ പ്രതിനിധികളെന്നോണം ആദ്യ സത്യഗ്രഹികളായി തീണ്ടൽപ്പലകകൾ മറികടന്ന് അറസ്റ്റ് വരിച്ചു. 1924 ഏപ്രിൽ 12നാണ് പെരിയാർ ഇ വി രാമസാമി വൈക്കത്തെത്തിയത്. നാരായണസാമി, മധുരദാസ് ദ്വാരകാ ദാസ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. വൈക്കത്തെ സമരം മഹാരാജാവിനേയോ ഗസർക്കാരിനെയോ, പ്രഭുവിന്റെ പണം പിടിച്ചു പറിക്കാനോ വേണ്ടിയുള്ള സമരമല്ല മറിച്ച് കേവലം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണെന്ന്‌ പെരിയാർ ചൂണ്ടിക്കാട്ടി. വൈക്കം ക്ഷേത്ര നിരത്തുകളിലൂടെ ധർമ ഭ്രഷ്ടന്മാർ യഥേഷ്ടം സഞ്ചരിക്കുന്നുവെന്നും ധർമിഷ്ഠനായ ഒരു തീണ്ടൽ ജാതിക്കാരന് മുന്നിൽ ആ വഴി അടയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. മാടമ്പിത്വത്തെയും തിരുവിതാംകൂറിലെ അക്രമങ്ങളെയും കടന്നാക്രമിച്ച പെരിയാറിന്റെ ശക്തിമത്തും സാരവത്തുമായ തമിഴ് പ്രസംഗം മൂന്നുമണിക്കൂർ നീണ്ടു. സത്യഗ്രഹം വിജയം കൈവരിച്ച ശേഷമാണ് പെരിയാർ വൈക്കത്തുനിന്ന്‌ മടങ്ങിയത്. രാജ്യം കണ്ട ഐതിഹാസിക സമരത്തിൽ നിർണായക പങ്കുവഹിച്ച പെരിയാറിന് പിന്നീട്  ‘ വൈക്കം വീരൻ ' എന്ന വിശേഷണവും ലഭിച്ചു. വൈക്കം നഗരത്തിന്റെ ഹൃദയഭാഗമായ വലിയ കവലയിൽ തമിഴ്നാട് സർക്കാരിന്റെ അധീനതയിലുള്ള 70 സെന്റ് ഭൂമിയിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതിചെയ്യുന്നത്. 
ഇവിടെ 66.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറി, കുട്ടികൾക്കായി പാർക്ക്, പെരിയാർ പ്രതിമ എന്നിവയും സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും  പെരിയാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പെരിയാറിന്റെ ജന്മദിനമായ സെപ്‌തംബർ 17 തമിഴ്നാട് സർക്കാർ സാമൂഹിക നീതി ദിനമായി ആചരിക്കുന്നു. ഇതേദിവസം സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും തമിഴ്‌നാട്- –- കേരള സർക്കാരുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top