ഗാന്ധിനഗർ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു ആക്രമിച്ചു. ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ സന്തോഷ് കുമാറിന്റെ തലപൊട്ടി. ഇയാളെ ആക്രമിച്ച വൈക്കം തോട്ടകം വിഷ്‍ണുഭവനില്‍ വിഷ്‍ണു(28) അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
അത്യാഹിത വിഭാഗം എംആർഐ കവാടത്തിലായിരുന്നു സംഭവം. അമ്മയുടെ സ്‍കാൻ റിപ്പോർട്ട് വാങ്ങാനെത്തിയ വിഷ്ണുവിനോട് സന്തോഷ് ഇതുവഴിയല്ല പോകേണ്ടതെന്ന് പറഞ്ഞു. പോകേണ്ട വഴി കാണിച്ചും കൊടുത്തു. പക്ഷേ വിഷ്ണു പോകാതെ ബഹളമുണ്ടാക്കി.
അസഭ്യം പറഞ്ഞ് വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചപ്പോള്‍ സന്തോഷ്‍കുമാർ തടഞ്ഞു. തുടർന്ന് വിഷ്ണുവിനെ അത്യാഹിത വിഭാഗം പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. വിഷ്ണുവിനോട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാനും സന്തോഷിനോട് മേലധികാരികാരികളെ വിവരം അറിയിച്ച് തുടർനടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
വിഷ്ണു സ്റ്റേഷനില്‍ പോകാതെ ആശുപത്രിയുടെ പുറത്തുകൂടി വീണ്ടും എംആര്‍ഐ കവാടത്തിലെത്തി. കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് സന്തോഷിന്റെ തലയ്‍ക്കടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച വിഷ്‍ണുവിനെ കീഴ്പ്പെടുത്തി പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..