കോട്ടയം
ജി–-20 ഉച്ചകോടിയുടെ ഭാഗമായ ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ വളരുന്നത് കുമരകത്തിന്റെ ടൂറിസം പ്രതീക്ഷകളും. ലോകത്തെ 65ശതമാനം ജനങ്ങളും വസിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവർ തങ്ങളുടെ ഗ്രാമത്തിലെത്തുന്നത് കുമരകത്തെ കുറിച്ച് ലോകമെങ്ങും അറിയാനുള്ള അവസരമായി മാറും എന്നാണ് പ്രതീക്ഷ.
സമീപകാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം കുമരകം പരാമർശിക്കപ്പെട്ടിരുന്നു. ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ ഒന്നായി കുമരകത്തെ ന്യയോർക്ക് ടൈംസ് ഏതാനും മാസം മുമ്പാണ് വിശേഷിപ്പിച്ചത്. ടൂറിസം രംഗത്ത് ഇത് വലിയ ഉണർവുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രാജ്യാന്തരശ്രദ്ധ നേടാൻ സഹായകരമായ വിധത്തിൽ ജി 20 ഉദ്യോഗസ്ഥ സമ്മേളനവും എത്തുന്നത്. യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമേ ലോകത്തെ പ്രമുഖ 18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും സമ്മേളനത്തിന് എത്തും. ഈ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ടൂറിസംമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുക്കും. ഈ ഭാഗത്തേക്കുള്ള റോഡുകളെല്ലാം നവീകരിച്ചു. മുടക്കമില്ലാത്ത വൈദ്യുതി ഉറപ്പായി. കെടിഡിസിയുടെ അടക്കമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. കായലിലൂടെയുള്ള യാത്ര സുഗമമാക്കാൻ പോളനീക്കലും. ഇവയെല്ലാം ടൂറിസത്തിന് ഗുണം ചെയ്യുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ. ഹൗസ്‌ബോട്ടിലൂടെയുള്ള കായൽ യാത്രയും കരിമീനടക്കം കുമരകത്തിന്റെ തനതുരുചി വൈവിധ്യങ്ങളും ഇവിടെയെത്തുന്ന പ്രതിനിധികളിലൂടെ രാജ്യാതിർത്തികൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്നാണ് നാടിന്റെ പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..