കോട്ടയം
നരേന്ദ്രമോഡി സർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭത്തിന് ഒരാണ്ട് തികഞ്ഞ വെള്ളിയാഴ്‌ച ജില്ലയിൽ കർഷകരുടെയും തൊഴിലാളികളുടെയും സമരാവേശം അലയടിച്ചു. കർഷകവിരുദ്ധവും ജനദ്രോഹകരവുമായ കാർഷികബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് മുന്നിൽ പിടിവാശി ഉപേക്ഷിക്കാൻ മോഡി സർക്കാർ നിർബന്ധിതരമായി. ജനദ്രോഹബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചു. എങ്കിലും പാർലമെന്റിൽ ബില്ലുകൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനം നടത്തിയ കർഷകർ പ്രക്ഷോഭം തുടരുകയാണ്. ഒരുവർഷം തികഞ്ഞ സമാനതകളില്ലാത്ത കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജില്ലയിൽ കർഷക–-കർഷകതൊഴിലാളി–-ട്രേഡ്‌യൂണിയൻ സംയുക്തമായി പ്രതിഷേധറാലിയും പൊതുയോഗവും ചേർന്നു.
കോട്ടയത്ത് തിരുനക്കര കേന്ദ്രീകരിച്ച് കർഷകർ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കർഷകസംഘം സംസ്ഥാന എകസിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭയുടെ മുതിർന്ന നേതാവ് എൻ കെ സാനുജൻ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ്, സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, സി
പിഐ മണ്ഡലം സെക്രട്ടറി ടി സി ബിനോയ്, കർഷകനേതാക്കളായ രാജീവ് നെല്ലികുന്നേൽ, പോൾസൺ പീറ്റർ, നീലകണ്ഠകുറുപ്പ് , റെനീഷ് കാരിമറ്റം, കർഷകസംഘം ഏരിയ സെക്രട്ടറി ടി എം രാജൻ, കിസാൻസഭ മണ്ഡലം പ്രസിഡന്റ് ബാബു പറപ്പള്ളിമറ്റം എന്നിവർ സംസാരിച്ചു. വി സി മോഹനൻ പ്രമേയം അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..