സ്വന്തം ലേഖകൻ
കോട്ടയം
മഴക്കാലമായിട്ടും പനിക്കാലമെത്താൻ വൈകിയെങ്കിലും ഒരുമാസമായി ജില്ലയിൽ പനിക്കാരുടെ എണ്ണം കൂടുന്നതായി കണക്കുകൾ. പനി, എലിപ്പനി, മഞ്ഞപ്പിത്തം, ഡങ്കിപ്പനി, വയറിളക്കം തുടങ്ങിയവയാണ് വർധിക്കുന്നത്. നവംബർ നാലുമുതൽ 24 വരെ 3501 പേർക്ക് പനി റിപ്പോർട്ട് ചെയ്‌തു. എലിപ്പനിയും ഡങ്കിപ്പനിയും കൂടുന്നു. പകർച്ചപ്പനികൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും കോവിഡ് സംശയിച്ച് കോവിഡ് പരിശോധനകളുടെ എണ്ണവും വർധിക്കുന്നുണ്ട്.
എലിപ്പനി
മഴക്കാലത്താണ് എലിപ്പനി വ്യാപകമാകുന്നത്. ആരംഭത്തിലേ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താം. എന്നാൽ വൈറൽപ്പനി പോലെ തോന്നിക്കുന്നതിനാൽ രോഗം കണ്ടുപിടിക്കാൻ വൈകും. തുടക്കത്തിൽ മഞ്ഞപ്പിത്തമാണന്നും തെറ്റിദ്ധരിക്കും. മലിനജലവുമായി ബന്ധപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത പനി, കണ്ണിലും ശരീരത്തിലും മഞ്ഞ നിറം, മൂത്രത്തിന് നിറം മാറ്റം. കണ്ണിൽ രക്തശ്രാവം, കടുത്ത തലവേദന, രക്തത്തിലെ ക്രിയാറ്റിൻ അളവ് വർധിക്കൽ തുടങ്ങിവയാണ് പ്രധാന ലക്ഷണങ്ങൾ .
ഡെങ്കിപ്പനി
കൊതുകിലൂടെ പകരുന്ന രോഗം. കടുത്തചൂടുള്ള പനി. ചർമ്മത്തിലെ ചുവന്ന തടിച്ച പാടുകൾ, പേശീവേദന, കണ്ണ് തുറക്കുമ്പോൾ വേദനയും എന്നിവ ലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയും. വായ, മൂക്ക് മോണ എന്നിവിടങ്ങളിലൂടെയും വയറിനുള്ളിലും രക്തസ്രാവം ഉണ്ടാകാം. അടിയന്തര ചികിത്സതേടണം.
വൈറൽപ്പനി:
മൂന്നാഴ്‌ചയിലെ വർധന
4 മുതൽ 10 വരെ 990. 11മുതൽ 17 വരെ :1101, 18 മുതൽ 24 വരെ 1410. ഈ മാസം 33 എലപ്പനിയും 17 ഡങ്കിയും റിപ്പോർട്ട് ചെയ്‌തു.
രോഗപ്രതിരോധ
പ്രവർത്തനങ്ങൾ സജീവം
പ്രത്യേക ആക്‌ഷൻപ്ലാൻ തയ്യാറാക്കി ഒരുമാസത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് രോഗപ്രതിരോധ, നിവാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അയൽക്കൂട്ടങ്ങൾ, നിർമാണ മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണങ്ങളും മറ്റ് പ്രതിരോധ മാർഗങ്ങളും നടത്തുന്നു. പൊതുകിണറുകൾ, സർക്കാർ, സ്വകാര്യ സ്‌കൂളുകൾ ഹോസ്‌റ്റലുകൾ തുടങ്ങിയ ഇടങ്ങളിലെ കുടിവെള്ളം അണുവിമുക്തമെന്ന് ഉറപ്പാക്കുന്നു.
സ്വയം ചികിത്സഅരുത്:
ഡിഎംഒ
വൈറൽപനി കൂടുന്നുണ്ടെങ്കിലും കോവിഡ് കൂടാത്തത് ആശ്വാസമാണെന്ന് ഡിഎംഒ. എല്ലാ പ്രാഥമിക ആശുപത്രികളിലും ആവശ്യമായ ചികിത്സാസംവിധാനങ്ങളുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാണ്. എലിപ്പനിക്കെതിരെ കൂടുതൽ കരുതൽ വേണം. ആരും സ്വയം ചികിത്സ നടത്തരുതെന്നും ഡിഎംഒ എൻ പ്രിയ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..