കോട്ടയം
ഒരു വർഷത്തിനിടെ 15 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രി. റീനൽ ട്രാൻസ്‌പ്ലാന്റ് സേവനം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം കൈവരിച്ചതിനോടനുബന്ധിച്ച് ശസ്ത്രക്രിയ കഴിഞ്ഞവരുടെ സംഗമവും സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും അതിന് ആശുപത്രി മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. ഒരു വർഷം മുമ്പാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. 15 ശസ്‌ത്രക്രിയകളും 100 ശതമാനം വിജയമായിരുന്നുവെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിജയ് രാധാകൃഷ്ണൻ, സിബി, മിനിമോൾ ജോസഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..