കോട്ടയം
മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് അതത് വകുപ്പുകൾ ഒരാഴ്ചക്കകം നൽകാൻ മന്ത്രി വി എൻ വാസവൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ദുരന്തമേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മീനച്ചിൽ താലൂക്കിൽ നടത്തേണ്ട അടിയന്തര നടപടികൾ ചർച്ചചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പ് വിശദമായ റിപ്പോർട്ട് നൽകി. മറ്റു വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ നഷ്ടം കണക്കാക്കി വിശദമായ റിപ്പോർട്ട് ഉടൻ നൽകണം. ദുരന്തസാഹചര്യത്തിൽ മാതൃകാപരമായ രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകൾ പുനരധിവാസം ഫലപ്രദമായ രീതിയിൽ വേഗത്തിൽ നടപ്പാക്കാനായി ഊർജിത നടപടിയെടുക്കണം. സർക്കാരിന്റെ വിവിധ ഫണ്ടുകൾ കാലതാമസംകൂടാതെ ലഭ്യമാക്കാനും തകർന്നപ്രദേശങ്ങളെ പൂർവസ്ഥിതിയിലാക്കാനും ഉദ്യോഗസ്ഥരോടൊപ്പം ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി കാപ്പൻ, കലക്ടർ ഡോ. പി കെ ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, അനുപമ വിശ്വനാഥ്, ജോർജ് മാത്യു, ഗീത നോബി, രജനി സുധാകരൻ, കെ സി ജെയിംസ്, ജോഷി ജോഷ്വ, വിജി ജോർജ്, ടി ജെ ബെഞ്ചമിൻ, ലിസി സണ്ണി, ഷൈനി സന്തോഷ് എന്നിവർ സംസാരിച്ചു. എഡിഎം ജിനു പുന്നൂസ്, പാലാ ആർഡിഒ അനിൽ ഉമ്മൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..