കോട്ടയം
ചീറിപ്പായുന്ന തീവണ്ടി കാണാൻ പാളത്തിനിരുവശങ്ങളിലും ജനം തടിച്ചുകൂടി. തിങ്കളാഴ്‌ച ഇരട്ടപ്പാതയിലെ പുതിയ പാളത്തിലൂടെ 110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിച്ച് കമീഷൻ ഓഫ് റെയിൽവേ സേഫ്‌റ്റി നടത്തിയ പരീക്ഷണ ഓട്ടം കാണാനാണ് നാട്ടുകാരെത്തിയത്. രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. പുതിയ പാത ആരംഭിക്കുന്ന പാറോലിക്കൽ മുതൽ ചിങ്ങവനം വരെയായിരുന്ന പരിശോധന. രാവിലെ ഒമ്പതിന് പാറോലിക്കലിൽ പരിശോധന തുടങ്ങി.
പൂജയുൾപ്പെടെ ചടങ്ങുകളോടെയായിരുന്നു തുടക്കം. ഏഴ് മോട്ടോർ ട്രോളികളിൽ കമീഷൻ ഓഫ് സേഫ്‌റ്റി അഭയകുമാറും വിവിധ വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും കയറി പുതിയ ട്രാക്കിലൂടെ നീങ്ങി. ഓരോ പോയിന്റും പിന്നിടുമ്പോൾ ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ പാളത്തിന്റെ ഉൾപ്പെടെ പ്രവർത്തനക്ഷമത പരിശോധിച്ചു. മേൽപാലങ്ങൾ, വളവുകൾ, ക്രോസുകൾ, സിഗ്‌നൽ സംവിധാനം, കട്ടിങ്ങുകൾ തുടങ്ങിയവ സംഘം വിശദമായി പരിശോധിച്ചു. കോട്ടയം മുട്ടമ്പലത്തുനിന്ന് അടുത്തഘട്ടം ആരംഭിച്ച് ചിങ്ങവനത്ത് സമാപിച്ചു. 4.30 മുതൽ വേഗ പരിശോധനയും നടത്തി.
പാറോലിക്കൽ മുതൽ കോട്ടയം വരെ രണ്ടു ബോഗിയും മുട്ടമ്പലും മുതൽ ചിങ്ങവനം വരെ മൂന്നു ബോഗികളും ഘടിപ്പിച്ച് 110 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ ഓടിച്ചത്. പരിശോധനകൾ വൈകിട്ട് ആറിന് പൂർത്തിയായി. ഞായറാഴ്‌ചയാണ് ഉദ്യോഗസ്ഥ സംഘം കോട്ടയത്തെത്തിയത്. പരിശോധനകൾ വിജയകരമാണന്ന് സംഘം പറഞ്ഞു. റിപ്പോർട്ട് സേഫ്‌റ്റി കമീഷൻ പഠിച്ചശേഷം ഫിറ്റ്‌നസ് ലഭിക്കും. തുടർന്ന് തടസ്സമില്ലാതെ തീവിണ്ടികൾ ഓടും. ദക്ഷിണ റെയിൽവേ കൺസ്‌ട്രക്‌ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉദാത്ത സുധാകർ, ചീഫ് എൻജിനിയർ വി രാജഗോപാൽ, സിഗ്‌നൽ വിഭാഗം, ട്രാക്ക്, മേൽപാലം എന്നിവയുടെ ചീഫ് എൻജിനിയർമാരും തിരുവനന്തപുരം ഡിവിഷൻ ഓഫീസറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..