കൂട്ടിക്കൽ
കൂട്ടിക്കൽ ദുരന്തത്തിൽ 13 പേർ മരിച്ച സാഹചര്യം കണക്കിലെടുത്ത് ഇക്കുറി മുന്നൊരുക്കങ്ങളുമായി കൂട്ടിക്കൽ പഞ്ചായത്ത്. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം പത്തിന പരിപാടികൾ നടപ്പാക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്തതായി പ്രസിഡന്റ് പി എസ് സജിമോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഴ ശക്തമാകുന്നതോടെ മൈക്ക് വഴി ജാഗ്രതാനിർദേശം നൽകണം. മാറ്റി പാർപ്പിക്കേണ്ടവരുടെ വാർഡുതല ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കണം. തോടുകൾ, കലുങ്കുകൾ, ഓടകൾ എന്നിവിടങ്ങളിൽ അടിഞ്ഞ എക്കൽ നീക്കണം. മഴ ശക്തമാകുന്നതോടെ ആറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണം. മഴയുടെ തോത് രേഖപ്പെടുത്താൻ മഴമാപിനി സ്ഥാപിക്കണം. ക്യാമ്പുകൾ അതിവേഗതയിൽ തുറക്കണം. സന്നദ്ധപ്രവർത്തകരെ സംഘടിപ്പിച്ച് വിവിധ ചുമതലകൾ നൽകണം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പരിശീലനം നൽകണം. പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കണം. റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും ഫയർഫോഴ്സിനെയും വിന്യസിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
യോഗത്തിൽ പ്രസിഡന്റ് പി എസ് സജിമോൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജസി ജോസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ എസ് മോഹനൻ, രജനി സുധീർ, ജേക്കബ് ചാക്കോ, പഞ്ചായത്തംഗങ്ങളായ ബിജോയി ജോസ്, എൻ വി ഹരിഹരൻ, കെ എൻ വിനോദ്, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായാ ജയേഷ്, രജനി സലീലൻ, സൗമ്യ ഷമീർ, മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാർ, ഫയർഫോഴ്‌സ് ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ മാത്യൂസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പത്മരാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..