കോട്ടയം
കുട്ടികളിലെ കുഷ്ഠരോഗം ആരംഭത്തിലേ കണ്ടെത്താനുള്ള പദ്ധതിയായ ‘ബാലമിത്ര' കാമ്പയിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം ഞീഴൂർ എസ്‌കെപിഎസ് സ്‌കൂളിൽ മോൻസ് ജോസഫ് എംഎൽഎ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുകയാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടി, സ്‌കൂൾ തലങ്ങളിലുള്ള രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി പ്രവർത്തകർക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകി രോഗനിർണയ പ്രക്രിയയിൽ പങ്കാളിയാക്കും. തൊലിപ്പുറത്തെ സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കൈ കാലുകളിലെ മരവിപ്പ് എന്നിവ പരിശോധിച്ച് കുട്ടികളിലെ രോഗം കണ്ടുപിടിക്കുകയാണ് ലക്ഷ്യം. കുഷ്ഠരോഗം, മറ്റ് ത്വക്ക് രോഗങ്ങൾക്കും ചികിത്സ ഉറപ്പുവരുത്തും.അങ്കണവാടികളിൽ പ്രവർത്തകർ കുട്ടികളുടെ ദേഹപരിശോധന നടത്തി ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകും. സ്‌കൂളുകളിൽ അധ്യാപകർ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ദേഹപരിശോധനയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകും. മാതാപിതാക്കൾ കുട്ടികളെ പരിശോധിച്ച് പാടുകൾ ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ അധികൃതരെ അറിയിക്കണം.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ ശ്രീകല ദിലീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ഡോ. അജയ് മോഹൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരൻ, ഫാ. അജീഷ് ജോസ്, ഡോമി ജോൺ, ഡോ. ബിന്ദുജി, മെഡിക്കൽ ഓഫീസർമാരായ ഡോ. ബിനാഷ ശ്രീധർ, ഡോ. സൗമ്യ വി ജോയ്, നാസർ യൂസഫ്, ഡി അശോക് കുമാർ, ലില്ലി മാത്യു, ഷൈനി സ്റ്റീഫൻ, ബോബൻ പോൾ, ശരത് ശശി, ശ്രീലേഖ മണിലാൽ, കെ പി ദേവദാസ്, തോമസ് പനക്കൽ, ജെന്നി ജോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..