കോട്ടയം
രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം ഒരു വർഷത്തിനുള്ളിൽ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ജില്ലയിൽ സ്വപ്‌നഭവനം സ്വന്തമാക്കിയത് 1444 കുടുംബങ്ങൾ. ലൈഫ് രണ്ടാംഘട്ടത്തിൽ 360 വീടുകളും മൂന്നാംഘട്ടത്തിൽ 735 വീടുകളും പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകളുടെ അഡീഷണൽ പട്ടികയിലെ 349 വീടുകളും പൂർത്തീകരിച്ചു.
പാമ്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. പാമ്പാടി- 157, കാഞ്ഞിരപ്പള്ളി- 146, കടുത്തുരുത്തി- 132 എന്നിങ്ങനെയാണ് എണ്ണം. കടുത്തുരുത്തി, പള്ളിക്കത്തോട്, മുണ്ടക്കയം പഞ്ചായത്തുകളാണ് കൂടുതൽ വീടുകൾ നിർമിച്ച് നൽകിയത്. കടുത്തുരുത്തി -59, പള്ളിക്കത്തോട് -42, മുണ്ടക്കയം- 39.
സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫിലൂടെ നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 22ന് രാവിലെ 9.30ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഭൂരഹിത കുടുംബങ്ങൾക്ക് ജനപങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തുന്നതിനായി നടപ്പാക്കുന്ന ‘മനസോടിത്തിരി മണ്ണ്’ പദ്ധതിയിലേക്ക് സ്ഥലം സംഭാവന നൽകിയവരെ മന്ത്രി ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയാകും. തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ ഡോ. പി കെ ജയശ്രീ വിശിഷ്ടാതിഥിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..