ചങ്ങനാശേരി
ജീവിത പങ്കാളിക്കൊപ്പം ഒരു ‘കരൾ’ ആയി ജീവിക്കാൻ കൊതിച്ച സജിക്ക് പാതിവഴിയിൽ മടക്കം. ചികിത്സക്ക് ഒപ്പം നിന്ന നാടിനും സജിയുടെ വേർപാട് നിത്യവേദനയായി.
നാലുകോടി ആലഞ്ചേരി വീട്ടിൽ ജോസഫ് മാത്യു( സജി 49) ആണ് ശനി പുലർച്ചെ കൊച്ചി അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്കു ശേഷം മരണമടഞ്ഞത്. ഈ മാസം മൂന്നിന് ഷീജയുടെ കരളിന്റെ ഭാഗമാണ് സജിയിൽ ചേർത്തത്. ഒന്നര വർഷം മുമ്പ് പാൻക്രിയാസിൽ കല്ല് ബാധിച്ച് ചികിത്സ തേടിയ സജിക്ക് ലിവർ സിറോസിസും പിടികൂടിയിരുന്നു.
പാൻക്രിയാസ് ശസ്ത്രക്രിയക്കൊപ്പം കരൾ മാറ്റ ശസ്ത്രക്രിയ കൂടി ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാര്യ ഷീജ കരൾ നൽകാൻ സന്നദ്ധമായെങ്കിലും കനത്ത സാമ്പത്തിക ചെലവ് തടസ്സമായി. ചികിത്സക്കായി നാട് ഒപ്പം നിന്നതോടെ ശസ്‌ത്രക്രിയ മുടങ്ങിയില്ല. അൾത്താര ബാലനായി തുടങ്ങിയ സാമൂഹ്യ ജീവിതം എണ്ണമറ്റ സൗഹൃദം സമ്മാനിച്ചിരുന്നു. നിരവധി ചെറു നാടകങ്ങൾ രചിച്ച സജി അഭിനയത്തിലും അനുകരണകലയിലും സംഗീതത്തിലും തിളങ്ങി. കേരള കോൺഗ്രസ് എം പായിപ്പാട് മണ്ഡലം സെക്രട്ടറിയായ സജി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഭാര്യ: ഷീജ കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ അധ്യാപികയാണ്. പത്തിലും ഏഴിലും പഠിക്കുന്ന ആൽവിൻ, എഡ്‌വിൻ എന്നിവർ മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..