വാഴൂർ
അമ്മ മരിച്ചതിന്റെ ദുഖം അനുഭവിക്കുന്ന സുരക്ഷാ ജീവനക്കാരനും കുടുംബത്തിനും ആശ്വാസമേകാൻ മുഖ്യമന്ത്രിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരനായ അജേഷ് മണിയുടെ കൊടുങ്ങൂർ തേക്കാനത്തെ വീട്ടിലാണ് പിണറായി വിജയൻ എത്തിയത്. മെയ് നാലിനാണ് അജേഷിന്റെ അമ്മ വിലാസിനി മരിച്ചത്. എന്നാൽ ഈ സമയത്ത് വിദേശത്തായതിനാൽ മുഖ്യമന്ത്രിക്ക് എത്താൻ സാധിച്ചില്ല. വ്യാഴം വെള്ളൂർ കെപിപിഎല്ലിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി അജേഷിന്റെ വീട്ടിലെത്തിയത്. രാവിലെ 9.30നാണ് മുഖ്യമന്ത്രി വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. അജേഷിന്റെ ഭാര്യ കാർത്തികയോടും മക്കളായ നേഹയോടും നിയയോടും വരവറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരോടും യാത്രപറഞ്ഞ് മുഖ്യമന്ത്രി മടങ്ങി. കഴിഞ്ഞ ആറ് വർഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരനാണ് അജേഷ് മണി. സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റിയംഗം അഡ്വ. ബെജു കെ ചെറിയാൻ, വാഴൂർ ലോക്കൽ സെക്രട്ടറി റംഷാദ് റഹ്മാൻ എന്നിവർ ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..