കോട്ടയം
വിദ്യാഭ്യാസവും ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കണമെന്ന ആഹ്വാനവുമായി എസ്‌എഫ്‌ഐ ദക്ഷിണമേഖലാ ജാഥക്ക് അക്ഷരനഗരയിൽ ആവേശനിർഭരമായ വരവേൽപ്പ്. എറണാകുളത്തുനിന്ന് ജില്ലയിൽ പ്രവേശിച്ച ജാഥ വഴിനീളെ നൂറകണക്കിനാളുകളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. രാത്രി 8.15ഓടെ നഗരത്തിലെത്തിയ ജാഥയെ സ്വീകരിക്കാൻ വൻ ജനാവലി കാത്തുനില്പുണ്ടായിരുന്നു. ക്യാപ്‌റ്റൻ വി പി സാനുവിനെയും ജാഥാംഗങ്ങളെയും മാലയിട്ട് സ്വീകരിച്ചു. ആകാശത്ത് വർണക്കാഴ്‌ചയൊരുക്കി കരിമരുന്ന് പ്രകടനങ്ങളും ചെണ്ടമേളവും മുത്തുക്കുടകളും ബലൂണും തെയ്യക്കോലവുമെല്ലാമായി നഗരത്തെ ഉത്സവഛായയിലാക്കി സ്വീകരണം. മന്ത്രി വി എൻ വാസവൻ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ എന്നിവർ സ്വീകരണത്തിന് എത്തിയിരുന്നു.
കേന്ദ്ര സെക്രട്ടറിയറ്റംഗം നിധീഷ് നാരായണൻ വൈസ് ക്യാപ്‌റ്റനായ ജാഥയിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വസുദേവ് റെഡ്‌ഡി, സത്യേഷ, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ, ജോയിന്റ് സെക്രട്ടറി അഫ്‌സൽ കൈനിക്കര, വൈസ്‌പ്രസിഡന്റ് അക്ഷയ് എന്നിവർ അംഗങ്ങളാണ്.
തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് നടന്ന സ്വീകരണത്തിൽ ക്യാപ്‌റ്റൻ വി പി സാനു സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി ആഷിഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം മീനു എം ബിജു എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി രൂപീകരിച്ച 501 അംഗ സ്‌റ്റുഡന്റ്‌സ് ബറ്റാലിയൻ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ബറ്റാലിയൻ ജേഴ്‌സി ക്യാപ്‌റ്റൻ രാഹുൽ സന്തോഷ് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..