കോട്ടയം
പേപ്പറും ബ്ലേഡും മതി നീനുവിന് അതിമനോഹര ചിത്രങ്ങളൊരുക്കാൻ. പേപ്പർ കട്ടിങ് ഭിത്തിയിൽ കിടക്കുമ്പോൾ പെയിന്റിങ്ങാണെന്നുപോലും സംശയിച്ചുപോകും. ഒന്നരവർഷം മുമ്പ് കൗതുകത്തിന് തുടങ്ങിയ കലാവിരുത് ബിടെക്കുകാരി നീനു ആൻ കുര്യനെ സോഷ്യൽ മീഡിയയിലും താരമാവുകയാണ്.
ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകണ്ട് ആകർഷണം തോന്നിയാണ് രംഗപ്രവേശം. പിന്നീട് ഇതൊരു ചലഞ്ചായി ഏറ്റെടുത്തു. 30 ദിവസംകൊണ്ട് വ്യത്യസ്തങ്ങളായ രൂപങ്ങളും വസ്തുക്കളും നിർമിച്ചുതുടങ്ങി. പൂവ്, ലൈറ്റ്, കർട്ടൻ, മെമന്റോ എന്നിങ്ങനെ പേപ്പർ കട്ടിങ് കലാവിരുത് നീണ്ടു. മൊബൈൽ ഫോൺ കവർ, സൈക്കിൾ തുടങ്ങിയവയും പേപ്പറിൽ പിറന്നു. പോർട്ട്ട്രേയ്റ്റും ചെയ്യുന്നുണ്ട്. മാതാവ്, ക്രിസ്തു, അന്ത്യ അത്താഴം, ട്രീ സീരിസുകൾ തുടങ്ങി ലിസ്റ്റ് നീളുന്നു. കോവിഡ് കാലത്ത് ആരോഗ്യ രംഗത്തുള്ളവർക്ക് നന്ദി സൂചകമായി മാലാഖമാരുടെ വലിയ ചിറകുകൾ നിർമിച്ചത് ഏറെ ശ്രദ്ധനേടി.
200 ജിഎസ്എം കട്ടിയുള്ള പേപ്പറിലാണ് നിർമാണം. രൂപരേഖ പെൻസിൽ ഉപയോഗിച്ച് വരയ്ക്കും. പിന്നീട് കട്ടിങ് മാറ്റിൽ പേപ്പർവച്ച് ബ്ലേഡുകൊണ്ട് ബാക്കി ഭാഗം വെട്ടിമാറ്റി നിറംകൊടുത്ത് മനോഹരമാക്കും.
വീഡിയോ എഡിറ്റിങ്, ലോഗോ ഡിസൈനിങ് എന്നിവ ചെയ്തിരുന്ന നീനു ഇപ്പോർ പൂർണമായും പേപ്പർ നിർമിതിയുടെ ലോകത്താണ്. ആവശ്യക്കാർക്ക് രൂപങ്ങൾ ഫ്രെയിം ചെയ്‌ത് നൽകും. ഇൻസ്റ്റാഗ്രാം പേജായ നിയാൻ കുര്യനിൽ പോസ്റ്റ് കണ്ട് നിരവധി പേരാണ് വിളിക്കുന്നത്. ക്രിസ്തുവിന്റെ ജീവിത കഥ ആവിഷ്‌കരിക്കുയാണ് ലക്ഷ്യം. എക്‌സിബിഷൻ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നീനു. കോട്ടയം അറുത്തൂട്ടി പ്ലാക്കിയിൽ വീട്ടിൽ തോമസ് കുര്യന്റെയും ഷീലാ കുര്യന്റെയും മകളാണ്. സഹോദരി: ശോഭ മെറിൻ കുര്യൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..