കോട്ടയം
ചങ്ങനാശേരി, പായിപ്പാട് മേഖലയിലെ ക്വട്ടേഷൻ സംഘാംഗം എംഡിഎംഎയുമായി പിടിയിൽ. മയക്കുമരുന്ന് മൊത്തവിപണയിലെ പ്രധാന ഇടനിലക്കാരനായ പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെ(ചാച്ചപ്പൻ –- 34) ആണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. 23 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.
വ്യാഴം അതിരാവിലെ വീട് വളഞ്ഞ എക്‌സൈസ് സംഘത്തിന് നേരെ മാരക ആയുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. വീട്ടിൽ അലമാരയിലെ സേഫിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു. ആക്രമണത്തിൽ പ്രിവന്റീവ് ഓഫീസർ കെ രാജീവിന്റെ ഇടതുകൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. മറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ബംഗളൂരുവിൽനിന്ന് വലിയ തോതിൽ കടത്തികൊണ്ടു വരുന്ന എംഡിഎംഎ ആവശ്യക്കാർക്ക് രഹസ്യമായി സോഷ്യൽ മീഡിയ ബന്ധം വഴിയാണ് ഇയാൾ വിതരണം ചെയ്തിരുന്നത്.
എക്‌സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, പി ആർ രതീഷ്, അനീഷ് രാജ്, വി വിനോദ്കുമാർ, കെ എസ് നിമേഷ്, ഹരിത മോഹൻ, എക്‌സൈസ് ഡ്രൈവർ കെ കെ അനിൽ എന്നിവരും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..