കോട്ടയം
പാലക്കാട് നടക്കുന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥക്ക് ജില്ലയിൽ ആവേശ്വജ്വല സ്വീകരണം നല്കി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ക്യാപ്ടനായുള്ള ജാഥയെ പത്തനംതിട്ട ജില്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക്കാടുനിന്ന് ജില്ലയിലേക്ക് വരവേറ്റു. ജില്ലയിൽ നാലുകേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കുറവിലങ്ങാട് സമാപിച്ചു. തിങ്കൾ രാവിലെ 8.30ന് ജാഥ പ്രയാണം തുടങ്ങും. കുത്താട്ടുകളും വഴി എറണാകുളം ജില്ലയിൽ പ്രവേശിക്കും.
എല്ലാ കേന്ദ്രങ്ങളിലും വൻജനപങ്കാളിത്തമായിരുന്നു. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ വെടിക്കെട്ട് എന്നിവ സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. വർഗബഹുജന സംഘടനകൾ അഭിവാദ്യമർപ്പിച്ചു. സി രാധാകൃഷ്‌ണനാണ് മാനേജർ.
ജില്ലാ അതിർത്തിയായ ളായിക്കാട്ട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ, യൂണിയൻ ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, പ്രസിഡന്റ് പി എം തങ്കപ്പൻ, പ്രൊഫ. എം ടി ജോസഫ്, സ്വാഗതസംഘം സെക്രട്ടറി ജി സുഗതൻ, പി എൻ രാജപ്പൻ, എം പി ജയപ്രകാശ്, എ പി ജയൻ, കെ എസ് രാജു, ഒ കെ ശിവൻകുട്ടി എന്നിവർ ചേർന്ന് ജാഥ ക്യാപ്ടനെ സ്വീകരിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ നഗരത്തിലേക്ക് ആനയിച്ചു. തുടർന്ന് മുനിസിപ്പൽ ജങ്‌ഷനിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ ഏരിയ പ്രസിഡന്റ് ബാബു പാറയിൽ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ജി സുഗതൻ, ജാഥാ ക്യാപ്‌റ്റനും മറ്റ് നേതാക്കൾ എന്നിവർ സംസാരിച്ചു.
കോട്ടയത്ത് നൽകിയ സ്വീകരണയോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ബി ശശികുമാർ സ്വീകരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ കെ രാരിച്ചൻ അധ്യക്ഷനായി. ഏറ്റുമാനൂരിൽ എ ജെ ഐസക് അധ്യക്ഷനായി. കുറവിലങ്ങാട്ട് ജാഥ സമാപിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്‌റ്റാൻഡിൽ ചേർന്ന സ്വീകരണസമ്മേളനം കെ എസ് രാജു ഉദ്‌ഘാടനംചെയ്‌തു. സദാനന്ദശങ്കർ അധ്യക്ഷനായി. അഡ്വ. വി എൻ ശശിധരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി വി സുനിൽ, ഏരിയ സെക്രട്ടറി കെ ജയകൃഷ്‌ണൻ, ബെന്നി ജോസഫ്, അഡ്വ. കെ രവികുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..