കോട്ടയം
കാത്തിരിപ്പിനൊടുവിൽ ബേക്കർ ജങ്ഷന് സമീപം കുമരകം റോഡിൽ വീണ്ടും ബസ് കാത്തിരിപ്പു കേന്ദ്രം റെഡിയായി. കുമരകം റോഡിൽ ആര്യവൈദ്യശാലയുടെ സമീപത്താണ് പുതിയ കാത്തിരിപ്പ് കേന്ദ്രം. നേരത്തെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. നവീകരണം പൂർത്തിയായിട്ടും കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല.
കടകളോ മരത്തണലോ ഇല്ലാത്തതിനാൽ വെയിലത്ത് ബസ് കാത്ത്നിൽക്കേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമായിരുന്നു. ചുങ്കം വഴിയുള്ള മെഡിക്കൽ കോളജ് ബസുകൾക്കൊപ്പം ചേർത്തല, കല്ലുങ്കത്രപള്ളി, പരിപ്പ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്.
ദുരിതം ചൂണ്ടിക്കാട്ടി യാത്രക്കാർ തോമസ് ചാഴികാടൻ എംപിയെ സമീപിച്ചതോടെയാണ് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് വഴി തുറന്നത്. വെയിറ്റിങ് ഷെഡ് നിർമിക്കാൻ അഞ്ചുലക്ഷം രൂപ തോമസ് ചാഴികാടൻ അനുവദിച്ചു.
ഒരാഴ്ചമുമ്പാണ് നിർമാണജോലി ആരംഭിച്ചത്. ഇരിപ്പിട സൗകര്യവും ഒരുക്കും. വർഷങ്ങൾക്കുമുമ്പ് ബേക്കർ ജങ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കുമരകം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ബേക്കർ ജങ്ഷനിൽ ഇന്ത്യൻ ബാങ്കിന് മുന്നിൽ കുമരകം, പരിപ്പ് ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്നത് കുരുക്കിനിടയാക്കുന്നുവെന്ന വിലയിരുത്തലായിരുന്നു തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..