കോട്ടയം
മഴ ശക്തമായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും കൂടുന്നു. ദിവസം ശരാശരി 400 പേർ പനിയുടെ ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ വേറെ. ഇടവിട്ടുള്ള മഴമൂലം പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും കൊതുകുകൾ പെരുകുന്നതുമാണ് പനി കൂടാൻ കാരണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ നടപടികൾ നടന്നുവരികയാണ്.
രണ്ടാഴ്‌ചയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ജില്ലയിൽ ദിവസം ശരാശരി ഏഴ് പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നു. ദിവസം ശരാശരി 50 പേർ വയറിളക്കം ബാധിച്ചും സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്.
പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ "പ്രഥമം പ്രതിരോധം 2.0' പദ്ധതി ഊർജിതമായി നടന്നുവരുന്നുണ്ട്. വീടുകളുടെയും ഓഫീസുകളുടെയും പരിസരങ്ങളിലും തോട്ടങ്ങളിലും കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുകയാണ് ഇതിൽ പ്രധാനം.
കിണറുകളിൽ ക്ലോറിനേഷനും നടത്തുന്നുണ്ട്. കൊതുകുകൾ പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡിഎംഒ എൻ പ്രിയ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..