കോട്ടയം
കാലവർഷത്തെ നേരിടാൻ ജില്ലയിലെ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്നും വാർഡ്തലം വരെയുള്ള മുന്നൊരുക്ക യോഗങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും- മന്ത്രി വി എൻ വാസവൻ. കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽക്കണ്ടുവേണം തയ്യാറെടുപ്പുകൾ. മണ്ണിടിച്ചിലും നീരൊഴുക്കു കൂടുതൽ ഉള്ള സ്ഥലങ്ങളും എക്കൽ കൂടുതലായി അടിയുന്ന പ്രദേശങ്ങളും കണ്ടെത്തി അപകടങ്ങൾ കുറയ്ക്കാനുള്ള തയ്യാറെടുപ്പുകൾ വേണം. തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായി ഏകോപിപ്പിച്ച് ഒരുക്കങ്ങൾ നടത്തണം. വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ യുദ്ധകാലടിസ്ഥാനത്തിൽ തന്നെ പരിഹാരനടപടിയെടുക്കാൻ സജ്ജമാകണം. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകൾക്ക് അനുയോജയമായ സ്ഥലങ്ങൾ മുൻകൂട്ടി തീരുമാനിക്കണം.
കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് വേണ്ടിവന്നാൽ ആളുകളെ ഒഴിപ്പിക്കാൻ ടിപ്പർ ലോറികളുടെ ലഭ്യത ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടാനും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കാനും ഡോക്ടർമാരും ആംബുലൻസും അടങ്ങുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാലവർഷക്കെടുതിയുണ്ടായാൽ നേരിടാൻ സർക്കാർ തലത്തിൽ സാധ്യമായ എല്ലാ സംവിധാനങ്ങളും മുൻകൂട്ടി ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..