കോട്ടയം
ഉത്സവലഹരിയിലായിരുന്നു നാട്. കാത്തിരുന്ന കെ ഫോൺ എന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ജനങ്ങളാകെ. മധുരപലഹാരങ്ങൾ വിതരണം ചെയ്ത് അവർ ചരിത്രദിനം ആഘോഷമാക്കി. ഇനിയുള്ള ജീവിതത്തിൽ വിവരസാങ്കേതികവിദ്യ എത്രത്തോളം പ്രാധാന്യമാണെന്നും അതിന് കെ ഫോണിന്റെ പങ്ക് എത്രത്തോളം വലുതാണെന്നും അവർ തിരിച്ചറിഞ്ഞതിനുള്ള സാക്ഷ്യമായിരുന്നു ഉദ്‌ഘാടനവേദികളിലെ ജനസഞ്ചയം. നാടിന്റെ വികസനത്തിന് എതിര് നിൽക്കുന്ന യുഡിഎഫ് നിലപാടിനേറ്റ തിരിച്ചടി കൂടിയായിരുന്നു ഇത്.
ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച് വിവര സാങ്കേതിക വിദ്യയുടെ പുതുലോകം സൃഷ്‌ടിക്കുന്ന കെ ഫോൺ അതിവേഗമാണ് ജില്ലയിൽ പൂർത്തിയാകുന്നത്. ഇന്റർനെന്റ് കണക്ഷൻ ലഭിക്കുന്നതിനായി 1900 സർക്കാർ സ്ഥാപനങ്ങളുടെയും 943 വീടുകളുടെയും പട്ടികയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇതിൽ 1176 സ്ഥാപനങ്ങളിലും 183 വീടുകളിലും ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിച്ചു. ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം പ്രാദേശികമായി ഉദ്‌ഘാടന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഏറ്റുമാനൂർ മണ്ഡലത്തിലെ ഉദ്‌ഘാടനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പാലായിൽ നഗരസഭാ അധ്യക്ഷ ജോസിൻ ബിനോ, കടുത്തുരുത്തിയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ജോസഫ് പുളിക്കൽ, വൈക്കത്ത് സി കെ ആശ എംഎൽഎ, കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വീപ്പ് ഡോ. എൻ ജയരാജ്, പുതുപ്പള്ളിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കോട്ടയത്ത് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് എന്നിവർ ഉദ്‌ഘാടനം ചെയ്തു.
നിയമസഭ മന്ദിരത്തിൽ നടന്ന ഉദ്‌ഘാടത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തെ ഗുണഭോക്താക്കളുമായി ഓൺലൈനിൽ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസും ഉൾപ്പെട്ടു. കോട്ടയം ആർഡിഒ വിനോദ് രാജുമായി അദ്ദേഹം സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..