കോട്ടയം
പ്രതീക്ഷയോടെ വളർത്തിവലുതാക്കിയ ഇരട്ടമക്കൾ ജീവിതം അവസാനിപ്പിച്ചപ്പോൾ തനിച്ചായത് ഉമ്മ. കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പിൽ നിസാർ ഖാൻ (34), നസീർ (34) എന്നിവരുടെ മരണത്തോടെയാണ് ഉമ്മ ഫാത്തിമ നിരാലംബയായി. ആശിച്ചു മോഹിച്ചു വാങ്ങിയ കുഞ്ഞുവീടിന്റെ രണ്ടു മുറിയിലായിരുന്നു നിസാറും നസീറും ജീവിതം അവസാനിപ്പിച്ചത്. ഇതൊന്നുമറിയാതെ തിങ്കളാഴ്‌ച രാവിലെ ചായയുമായെത്തിയ ഉമ്മയ്‌ക്ക് പ്രിയമക്കളുടെ മൃതദേഹമാണ് കാണാനായത്. എന്നെ തനിച്ചാക്കി പോയോ... എന്നു വാവിട്ട് നിലവിളിക്കുന്ന ഉമ്മ ഫാത്തിമയുടെ കരച്ചിൽ സമീപവാസികളുടെയും കരളലിയിപ്പിച്ചു.
പത്താം വയസിൽ, വാപ്പാ ഉപേക്ഷിച്ചുപോയെങ്കിലും, ഉമ്മയ്‌ക്ക് ഇടംവലംനിന്ന് സംരക്ഷണം ഒരുക്കിയാണ് ഇരുവരും വളർന്നുവന്നത്.
തിരുവഞ്ചൂരിലായിരുന്നു ചെറുപ്പംമുതൽ ഇവർ താമസിച്ചിരുന്നത്. പിന്നീട് കുട്ടികളുമായി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഫാത്തിമ. ആദ്യം നാട്ടകം സിമന്റ് കവലയിൽ ഒറ്റിയ്‌ക്കുവീടെടുത്തു താമസിച്ചു. തുടർന്ന്, നാട്ടകത്ത് തന്നെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. മക്കൾ രണ്ടുപേരും വളർന്നതോടെയാണ് സ്വന്തമായി വീട് ആഗ്രഹിച്ചത്. തുടർന്നാണ് വായ്‌പയെടുത്ത് കടുവാക്കുളത്ത് അടുത്തടുത്തായി രണ്ട് വീടുവാങ്ങി. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..