കോട്ടയം
കോവിഡ് വാക്സിനേഷന് ജൂലൈ നാല് മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുമെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമായി നൽകുന്ന മൂന്ന് വാക്സിനുകളും ബുധൻ, ഞായർ ഒഴികെ എല്ലാദിവസവും പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാകും. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം.
60 ന് മുകളിലുള്ളവർക്ക് സൗജന്യമായി നൽകുന്ന കരുതൽ ഡോസ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളി ചൊവ്വാഴ്ച നൽകും. 12 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിൻ എല്ലാ ശനിയാഴ്ചകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും നൽകും.
ബുധനാഴ്ച കുഞ്ഞുങ്ങളുടെ പതിവ് വാക്സിനേഷൻ ദിനമായതിനാൽ അന്ന് കോവിഡ് വാക്സിനേഷൻ ഇല്ല. 18 വയസ്സിന് താഴെയുള്ള 80 ശതമാനം കുട്ടികളും ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തുകഴിഞ്ഞു. ഈ വിഭാഗത്തിൽ 25,000 കുട്ടികൾ ആദ്യഡോസ് എടുക്കാനുണ്ടെന്നാണ് നിഗമനം.
കരുതൽ ഡോസ്
അതിപ്രധാനം
അറുപത് വയസ്സിന് മുകളിലുള്ളവരിൽ 40 ശതമാനം പേർ മാത്രമേ ജില്ലയിൽ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ട 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും 60 വയസ്സിന് മുകളിലുള്ളവരാണ്. ഇവരിൽ പലരും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ട് ഒരുവർഷം പിന്നിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ പ്രതിരോധശേഷി വർധിപ്പിക്കാനാണ് കരുതൽ ഡോസ് നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..