ആര്യനാട്
ആര്യനാട് പൊലീസ് സ്റ്റേഷനിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു. നന്ദിയോട് പൗവത്തൂർ പോങ്ങുംമൂട് മേക്കുംകര വീട്ടിൽ ഷൈജു (47) ആണ് മരിച്ചത്. വെള്ളി പകൽ രണ്ടിന് സ്റ്റേഷനിലെത്തിയ ഷൈജു പൂത്തൂരിൽ നിന്നാണ് വരുന്നതെന്നും ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്നും എസ്ഐയെ അറിയിച്ചു.
പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടതോടെ ഷൈജു പുറത്തേക്ക് പോയി. തുടർന്ന് ദേഹമാകെ പെട്രോളൊഴിച്ച് സ്റ്റേഷനിലേക്കെത്തി. സ്റ്റേഷന്റെ മുൻവശത്തെ പടിയിലിരുന്ന് സിഗരറ്റ് ലൈറ്റർ കത്തിക്കുകയായിരുന്നു. എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് തീയണച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനി രാവിലെ മരിച്ചു.
കൊട്ടാരക്കര പുത്തൂരിൽ ടാപ്പിങ് തൊഴിലാളിയാണ് ഷൈജു. കൂടെ താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഷൈജു കഴിഞ്ഞദിവസം പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിലും ആത്മഹത്യാശ്രമം നടത്തിയിരുന്നു. അടുത്തുണ്ടായിരുന്ന ആൾ ഓടിയെത്തി തടഞ്ഞതിനാൽ ശ്രമം വിഫലമായി. തുടർന്ന് പുത്തൂർ പൊലീസ് തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ കണ്ടെത്തി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി. എന്നാൽ, ഷൈജുവിന്റെ കൂടെ താമസിക്കാൻ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചു. തുടർന്നാണ് ആര്യനാട് സ്റ്റേഷനിലെത്തി തീ കൊളുത്തിയത്. അച്ഛൻ: പരേതനായ മണിയൻ. അമ്മ: പ്രസന്ന. സഹോദരി: ഷീജ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..